അധ്യാപികയെ കഴുത്തിനു പിടിച്ചു തള്ളിയ വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ കേസ്
കണ്ണൂർ: ക്ലാസിൽ നിന്നും ഇറങ്ങി പോവാൻ പറഞ്ഞ അധ്യാപികയുടെ കഴുത്തിന് പിടിച്ചു തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിദ്യാര്‍ത്ഥി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ ബികോം മാര്‍ക്കറ്റിംഗ് ബിരുദ വിദ്യാര്‍ത്ഥി ഇരിക്കൂറിലെ മുഹമ്മദ് ഇജാസിനെതിരെ (20) യാണ് തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ആർഎസ്എസ് ആസ്ഥാനത്തെ സന്തോഷം എന്നെ ആശ്ചര്യപ്പെടുത്തി''; ഗാന്ധിവധം ഓർത്തെടുത്ത് മാധ്യമപ്രവർത്തകൻ
കഴിഞ്ഞ സെപ്തംബര്‍ 30ന് അധ്യാപിക ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ അവിടെയെത്തിയ ഇജാസിനോട് ക്ളാസിന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അധ്യാപികയുടെ കഴുത്തിന് പിടിച്ച് അമര്‍ത്തുകയും തള്ളുകയും മര്‍ദ്ദിക്കുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തത്.
അധ്യാപിക പ്രിന്‍സിപ്പാളിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 323, 354, 294 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിരന്തരമായി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനവും മറ്റ് പ്രശ്നങ്ങളും നടക്കുന്ന സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികളുടെ ക്ലാസ് മുറിക്ക് സമീപം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. അത് ലംഘിച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഇജാസ് ഒന്നാം വര്‍ഷ ക്ലാസില്‍ എത്തിയത് ചോദ്യം ചെയ്തപ്പോഴാണ് പ്രകോപിതനായി അധ്യാപികയെ മർദ്ദിച്ചതെന്നതാണ് പരാതി.