സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം സിബിഐ അന്വേഷിക്കണം; മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: സ്വര്‍ണകടത്ത് -ക്വട്ടേഷനിൽ കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളും സ്വര്‍ണകടത്തുകാരുമൊക്കെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുകയാണെന്നും മാർട്ടിൻ വിമർശിച്ചു.കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമ്മിലെ യുവനേതാവായ എം.ഷാജിറിന്റെ സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പാര്‍ട്ടിക്കകത്ത് പരാതി നല്‍കിയതിന്റെ പേരില്‍ ഒറ്റപ്പെടുകയും പാര്‍ട്ടിയില്‍നിന്ന് നിന്ന് പുറത്താവുകയും ചെയ്ത സിപിഎം ജില്ലാ കമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ അങ്ങേയറ്റം ഗൗരവതരമാണ്. സ്വര്‍ണകടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടിക്കകത്തു തന്നെ ആരോപണ വിധേയനായ ഒരാളെയാണ് പിണറായി സര്‍ക്കാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാനാക്കിയത്. എന്ത് സന്ദേശമാണ് ഇതിലൂടെ സിനിമ പി എം നല്‍കുന്നത്? നേതാക്കള്‍ തമ്മിലുള്ള കിടമത്സരത്തില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി അടപടലം തകര്‍ന്നിരിക്കുകയാണ്.

ആകാശ് തില്ലങ്കേരിയടക്കമുള്ള കൊട്ടേഷന്‍ സംഘങ്ങളുടെ വരുതിയിലാണ് സിപിഎം നേതൃത്വമെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന മനു തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരേയും മനുതോമസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ഗൗരവമുള്ളതാണ്. ക്വാറി മാഫിയയുടെ പിണിയാളുകളെ സിപിഎം ഏരിയാ സെക്രട്ടറിമാരാക്കുന്നതും വിദേശത്തും സ്വദേശത്തും മകനേയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നു പറയുമ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സിപിഎം നേതൃത്വത്തിനു സാധിക്കുന്നില്ല. പകരം ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ വെച്ച് മനു തോമസിനെതിരെ കൊലവിളി നടത്തുകയാണ്.
മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. സിപിഎം നേതാക്കള്‍ വളര്‍ത്തിയ ക്വട്ടേഷന്‍ സംഘങ്ങളും സൈബര്‍ ഗുണ്ടകളും ഇപ്പോള്‍ ആ പാര്‍ട്ടിയെ വിഴുങ്ങുകയാണ്. പോരാളി ഷാജിയടക്കം സോഷ്യല്‍ ഞാന്‍ മീഡിയ ഗ്രൂപ്പുകളെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ തള്ളിപ്പറയുമ്പോള്‍ സിപിഎമ്മിലെ മറ്റൊരു വിഭാഗം അത്തരം ക്രിമിനലുകളെ ചേര്‍ത്തു പിടിക്കുകയാണ്. സി പി എമ്മിന്റെ നിസ്വാര്‍ത്ഥരായ അണികള്‍ പാര്‍ട്ടിയുടെ അപചയത്തില്‍ മനം മടുത്ത് മാറി ചിന്തിച്ചതിന്റെ തെളിവാണ് പാര്‍ട്ടികോട്ടകളെന്ന് പറയുന്ന പ്രദേശങ്ങളില്‍ പോലും സി പി എമ്മിനുണ്ടായ തിരിച്ചടി. നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കില്‍ മനസു മടുത്താണ് പലരും മാറി ചിന്തിക്കുന്നത്.
ഇത്രയേറെ തിരിച്ചടികളുണ്ടാകുമ്പോഴും ഒരു തിരുത്തലിനും തയ്യാറാകാതെ ക്രിമിനല്‍, ക്വട്ടേഷന്‍ മാഫിയയുടെ പ്രീതി നേടാനാണ് സി പി എം നേതാക്കള്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്ക് കീഴ്‌പെട്ടിരിക്കുകയാണ് പല നേതാക്കളും. ഇവരെ പിണക്കിയാല്‍ പാര്‍ട്ടി നേതാക്കളുടെ പല അവിഹിത ഇടപാടുകളും പുറത്തു വരുമെന്ന ഭയത്തിലാണ് ഇത്തരത്തില്‍ വിധേയത്വം പുലര്‍ത്തുന്നത്. കോടതി ഉത്തരവ് പോലും കണക്കിലെടുക്കാതെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവു നല്‍കി മോചിപ്പിക്കാന്‍ പി.ജയരാജന്‍ അംഗമായ ജയില്‍ ഉപദേശക സമിതി നീക്കം നടത്തിയതൊക്കെ സിപിഎം ഒരു തിരുത്തലിനും തയ്യാറല്ലെന്നതിന്റെ തെളിവാണ്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ ബോംബ് നിര്‍മാണത്തെ കുറിച്ച് സഹികെട്ട് തുറന്നു പറഞ്ഞ തലശേരി എരഞ്ഞോളിയിലെ സീനയെന്ന യുവതിയെ സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. സൈബര്‍ ക്രിമിനലുകളെ ഉപയോഗിച്ച് സീനയെ വ്യക്തിഹത്യ നടത്തുന്നു. പോരാളി ഷാജിമാര്‍ക്കെതിരെ ഒരു ദിവസം ഉറഞ്ഞു തുള്ളിയ എം.വി.ജയരാജന്‍ സൈബറിടങ്ങളില്‍ സീനയ്‌ക്കെതിരെ നടക്കുന്ന അക്രമങ്ങളോട് മുഖം തിരിക്കുന്നത് ആരെ ഭയന്നിട്ടാണ്?
സി പി എമ്മില്‍ നിന്നും മനു തോമസിനെ പോലെ കൂടുതല്‍ നേതാക്കള്‍ പുറത്തുവരും. പിണറായി വിജയന്റെയും ജയരാജന്മാരുടെയും മാഫിയാ പ്രവര്‍ത്തനങ്ങളോടും അതിനൊക്കെ വാഴ്ത്തുപാട്ടു പാടുന്ന എം.വി. ഗോവിന്ദനെ പോലുള്ളവരുടെ അമിത വിധേയത്വത്തോടും സമരസപ്പെടാത്ത ഒട്ടേറെ പേര്‍ ഇനിയും സി പി എം വിട്ടു പോകുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications