കേന്ദ്രനയം തിരിച്ചടിയാകുന്നു: വിദേശകമ്പിനികളുടെ സര്‍വീസ് തുടങ്ങാനാവാതെ കണ്ണൂര്‍ വിമാനത്താവളം
കേന്ദ്രനയം തിരിച്ചടിയാകുന്നു: വിദേശകമ്പനികളുടെ സര്‍വീസ് തുടങ്ങാനാവാതെ കണ്ണൂര്‍ വിമാനത്താവളം,
കണ്ണൂര്‍: രാജ്യത്തെ പുതിയ വിമാനത്താവളങ്ങളില്‍ നിന്നു വിദേശ വിമാനക്കമ്പനികളുടെ സര്‍വിസിന് അനുമതി നല്‍കില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രാലായത്തിന്റെ തീരുമാനം വ്യോമയാനമേഖലയിലെ നവാഗതരയായ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. പുതിയ വിമാനത്താവളങ്ങളില്‍ വിദേശക്കമ്പനികളുടെ വിമാന സര്‍വ്വീസിനുള്ള പോയിന്റ് ഓഫ് കോള്‍ അനുമതി നല്‍കില്ലെന്നാണു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
നായിഡുവിന് അന്ത്യശാസനം!! ഏഴ് ദിവസത്തിൽ വീട് ഒഴിയണം, കൃഷ്ണ നദീതീരത്തെ വീട് അനധികൃതമെന്ന് സർക്കാർ...
വിജയവാഡയില്‍ ആരംഭിച്ച പുതിയ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളായ എമിറേറ്റ്‌സിനും ഫ്‌ളൈ ദുബൈക്കും അനുമതി നല്‍കണമെന്ന ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അപേക്ഷ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ലോക്‌സഭയില്‍ മന്ത്രിയുടെ മറുപടി. വിജയവാഡ വിമാനത്താവളത്തില്‍ നിന്നു യു.എ.ഇയിലേക്കു വിദേശക്കമ്പനികളുടെ സര്‍വിസിന് അനുമതി നല്‍കണമെങ്കില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബൈലാട്ടറല്‍ കരാറില്‍ മാറ്റം വരുത്തണമെന്നും ഇതു രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ 13 വിമാനത്താവളവുമായാണ് യു.എ.ഇയുമായി ബൈലാട്ടറല്‍ കരാറുള്ളത്.
കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും സമീപത്തെ മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും വിദേശ വിമാനക്കമ്പനികള്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പുതിയ വിമാനത്താവളമായ കണ്ണൂരിനു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണു കുരുക്കാകുന്നത്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന അവിടത്തെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, കുവൈത്ത് എയര്‍വേയ്‌സ്, സഊദി എയര്‍വേയ്‌സ്, സിംഗപ്പൂര്‍ വിമാനക്കമ്പനിയായ ടൈഗര്‍, മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ എന്നിവയെല്ലാം കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു തടസം. കണ്ണൂരില്‍ നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ്, എയര്‍ഇന്ത്യ, ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങളാണു നിലവില്‍ സര്‍വിസ് നടത്തുന്നത്.ബാലാരിഷ്ടതകള്‍ പിന്നിടാത്ത കണ്ണൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങിയാലേ വരുമാനമാര്‍ഗം കൂട്ടാനാവൂ. കേന്ദ്രസര്‍ക്കാര്‍ നയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ നില കൂടുതല്‍ പരുങ്ങിലിലാക്കും.