ദേശീയപാത വികസനം: ഉദ്ഘാടന വേളയില്‍ വയല്‍ക്കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
പയ്യന്നൂര്‍: കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ദേശീയപാതാ വികസനത്തിന്റെ ഉദ്ഘാടനം നടത്തുന്ന വേളയില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
കീഴാറ്റൂര്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിസ്ഥിതി പ്രവര്‍ത്തകന്‍ നോബിള്‍ പൈകട ഉദ്ഘാടനം ചെയ്തു. അതേസമയം, കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം തുടരുമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ദേശീയപാതാവികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയല്‍ മണ്ണിട്ടു നികത്തുന്നതിനെതിരെ വയല്‍ക്കിളികള്‍ വീണ്ടും പ്രക്ഷോഭമാരംഭിക്കുമെന്നാണ് സൂചന.

2016 മേയില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയായി എങ്ങുമെത്താതെ കിടക്കുകയായിരുന്നു ദേശീയപാത വികസനം. എത്ര മീറ്റര്‍ വീതി വേണമെന്നതില്‍പോലും അനിശ്ചിതത്വം. ദേശീയതലത്തില്‍ 60 മീറ്റര്‍ വീതിയാണ് നിശ്ചയിച്ചതെങ്കിലും കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുത്ത് 45 മീറ്ററായി കുറയ്ക്കണമെന്ന പൊതുധാരണ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് രൂപപ്പെടുത്തിയിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതോടെ ചില കേന്ദ്രങ്ങള്‍ 30 മീറ്റര്‍ മതിയെന്ന് മുറവിളികൂട്ടിയെങ്കിലും ദേശീയപാത അതോറിറ്റി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ഒരു തീരുമാനവുമെടുക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കി.
പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചക്കകം പദ്ധതിക്ക വീണ്ടും ജീവന്‍വയ്ക്കുകയായിരുന്നു.വീതി 45 മീറ്ററില്‍ കുറയ്ക്കാനാവില്ലെന്ന് അസന്ദിഗ്ധമായി തീരുമാനിച്ച സര്‍ക്കാര്‍, ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും യുദ്ധകാലവേഗത്തില്‍ തുടക്കം കുറിച്ചുസ്ഥലം നഷ്ടപ്പെടുന്നവരെ പൂര്‍ണമായി വിശ്വാസത്തിലെടുത്തും മികച്ച നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചുമാണ് സര്‍ക്കാര്‍ ഓരോ സെന്റ് ഭൂമിയും ഏറ്റെടുത്തത്. ഉടമകള്‍ സ്വമേധയാ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായി. ദേശീയപാത വികസനത്തിനൊപ്പം ജില്ലയില്‍ നാല് പുതിയ പാലങ്ങള്‍കൂടി നിര്‍മിക്കും. പെരുമ്പ, കുപ്പം, കുറ്റിക്കോല്‍, വളപട്ടണം പുഴകള്‍ക്ക് കുറുകെയാണ് പാലങ്ങള്‍ പണിയുന്നത്.
തലശേരിമാഹി ബൈപാസില്‍ പുഴകള്‍ക്ക് കുറുകെ നാല് പാലങ്ങളും ഒരു റെയില്‍വേ മേല്‍പാലവും നിര്‍മാണഘട്ടത്തിലാണ്. പലതരത്തിലുള്ള തടസ്സങ്ങള്‍ കാരണം നടക്കില്ലെന്ന് കരുതിയ പദ്ധതിയാണ് യാഥാര്‍ഥ്യമാവുന്നതെന്നു സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ജനങ്ങളെ പരിപൂര്‍ണമായി വിശ്വാസത്തിലെടുത്തും ജനാധിപത്യപരമായും ഈ തടസ്സങ്ങള്‍ മറികടക്കാനായതാണ് സര്‍ക്കാരിന്റെ വിജയം. ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര്‍ക്ക് അക്ഷരാര്‍ഥത്തില്‍ പൊന്നുംവില തന്നെ നഷ്ടപരിഹാരമായി നല്‍കാന്‍ കഴിഞ്ഞുവെന്നും ജയരാജന്‍ പറഞ്ഞു
ദേശീയപാത വികസനത്തിന് തുടക്കംകുറിക്കാന്‍ കഴിയുന്നുവെന്നത് കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. ഒരിക്കലും പ്രാവര്‍ത്തികമാകില്ലെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ യാഥാര്‍ഥ്യമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഭൂമി ഏറ്റെടുക്കാന്‍ നിശ്ചിത ശതമാനം തുക നല്‍കാന്‍ സംസ്ഥാനവും തയ്യാറായതോടെയാണ് തടസ്സങ്ങള്‍ നീങ്ങിയത്. ഈ പാത പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഗതാഗതസൗകര്യം ദേശീയനിലവാരത്തില്‍ നിഷ്‌കര്‍ഷിക്കുന്ന വിധത്തിലാകും. സംസ്ഥാനത്തിന്റെ വികസനരംഗത്ത് പുത്തന്‍കുതിപ്പുതന്നെ സാധ്യമാകുമെന്ന് ജയിംസ് മാത്യു എം. എല്‍. എ അറിയിച്ചു.












Click it and Unblock the Notifications