കോൺഗ്രസിൽ മതനിരപേക്ഷ നയം പുലർത്തുന്നത് മുല്ലപ്പള്ളി മാത്രമെന്ന് പുകഴ്ത്തി മുഖ്യമന്ത്രി
തലശേരി: കോൺഗ്രസിൽ മതനിരപേക്ഷ നയം അൽപ്പമെങ്കിലും പുലർത്തുന്നത് മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രമാണെന്ന് പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
കോൺഗ്രസിൻ്റെ വെൽഫെയർ പാർട്ടി ബന്ധത്തെ എതിർത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചും മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി രംഗത്തെത്തി. മുസ്ലിംലീഗുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയെയും അദ്ദേഹം വെറുതെ വിട്ടില്ല. കോൺഗ്രസിനെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ച പാറപ്രം സമ്മേളനത്തിന്റെ 81ാം വാർഷികം പിണറായി കൺവൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേയാണ് മുസ്ലീം ലീഗിനെ കടന്നാക്രമിച്ചു കൊണ്ട് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. മുസ്ലിംലീഗ് നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്‌താൽ അതെങ്ങനെ വർഗീയതയാകുമെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യാൻ ശ്രമിക്കരുത്. കേരളത്തിലെ മുസ്ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ട. വർഗീയ കാർഡിറക്കി തങ്ങൾക്കു വന്നിട്ടുള്ള അപചയം പരിഹരിക്കാമെന്ന് ലീഗ് വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

കേരളത്തിൽ പ്രത്യക്ഷപ്പെടാൻ നോക്കുന്ന പുതിയ ചില അവതാരങ്ങൾ ഞങ്ങളെ വർഗീയവാദികളാക്കാൻ നോക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസിലും ലീഗിലും വലിയ അപചയമുണ്ട്. അതിന്റേതായ പ്രശ്‌നങ്ങളും അവർ നേരിടുന്നു. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായ കൂട്ടുകെട്ട്. മറുഭാഗത്ത് സംഘപരിവാറുമായി അല്ലറചില്ലറ നീക്കുപോക്ക്. ഇതൊക്കെ സാധാരണഗതിയിൽ ആളുകൾ അംഗീകരിക്കുമോയെന്നും പിണറായി ചോദിച്ചു '
മുസ്ലിം ബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും അകറ്റിനിർത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. കാരണം, മുസ്ലിംബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. സമൂഹത്തിലും അങ്ങനെയാണ്. മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കങ്ങളുണ്ടാകുമ്പോൾ നാട്ടിൽ മതനിരപേക്ഷതാബോധം ശക്തമായി ഉയരും.നാലു സീറ്റിനുവേണ്ടിയാണ് ലീഗ് അവിശുദ്ധ നീക്കങ്ങൾ നടത്തിയത്. അതംഗീകരിക്കാൻ ലീഗ് അണികൾക്കു തന്നെ കഴിഞ്ഞില്ല. അതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോൾ കോൺഗ്രസ് നേതൃത്വം മാറണമെന്നു പറയാനുള്ള ഔദ്ധത്യം ലീഗിൽനിന്നുണ്ടായി. ഒരു രാഷ്‌ട്രീയ പ്രവർത്തകനെന്ന നിലയിൽ ഞാൻ അതിനോടു പ്രതികരിച്ചിട്ടുണ്ട്.
വെൽഫെയർപാർടിയുമായി കൂട്ടുകെട്ടുപാടില്ലെന്ന അഖിലേന്ത്യാ കോൺഗ്രസിന്റെ നയം ദുർബലമായെങ്കിലും പറയാൻ ശ്രമിച്ചയാളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനാൽ മുല്ലപ്പള്ളി അവിടെ ഉണ്ടാകാൻ പാടില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വം എടുത്തത്. ഒരു മുന്നണിയിലെ ഏതെങ്കിലും പാർടിയുടെ, സ്വാധീനമുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ നേതൃത്വം ഇന്നയാൾ ആകണമെന്ന് പറയാനുള്ള അവകാശം മറ്റൊരു പാർടിക്കുണ്ടോ. ആരെങ്കിലും പറയുമോ. ഇവിടെ അങ്ങനെ പറയാനുള്ള ഔദ്ധത്യം ലീഗിന് എങ്ങനെയുണ്ടായി. അത് ചോദ്യം ചെയ്‌താൽ എങ്ങനെയാണ് വർഗീയതയാവുക?
തെറ്റ് സ്വന്തം പാർടിയിലും ജനങ്ങൾക്കുമുന്നിലും പറയാനുള്ള ആർജവമാണ് ലീഗ് നേതൃത്വം കാണിക്കേണ്ടത്. പറ്റിയ കാര്യത്തിൽ എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ, അതു തിരുത്തേണ്ടതാണെന്നു കരുതുന്നുണ്ടെങ്കിൽ തുറന്നുസമ്മതിക്കണം. അതാണ് ശരിയായ രീതി. ഞങ്ങളുടെ മെക്കിട്ടുകേറി രക്ഷപ്പെടാമെന്നു കരുതേണ്ട. പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളെ പണ്ടൊക്കെ ഒരുപാട് തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ആ സ്ഥിതിയൊക്കെ മാറി. എല്ലാവർക്കും എല്ലാ കാര്യങ്ങളും തിരിച്ചറിയാൻ കഴിയുന്നുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ വരവിനെ പാർട്ടിക്കകത്തു തന്നെ ചോദ്യം ചെയ്യുന്ന നിലവന്നില്ലേ. ആദ്യം പാർടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കൂ. എന്നിട്ട് മറ്റുള്ളവരേ ആക്രമിക്കാൻ പുറപ്പെടൂ. ഇതെല്ലാം കേരളത്തിലെ എൽഡിഎഫിനെ തകർക്കാനാണെങ്കിൽ ഈ രീതികൊണ്ടൊന്നും അതു കഴിയില്ലെന്ന് മനസിലാക്കണം. എൽഡിഎഫിന്റെ അടിത്തറ വിപുലമായിരിക്കുന്നു. കൂടുതൽ ജനപിന്തുണ നേടാനും കഴിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications