മുഖ്യമന്ത്രി ഇന്ന് സ്വന്തം നാടായ കണ്ണൂരില്‍; കനത്ത സുരക്ഷയുമായി പൊലീസ്, രാത്രി താമസം ഗസ്റ്റ് ഹൗസില്‍
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന പ്രതിഷേധം ഇന്നും ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. സ്വന്തം നാടായ കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഇന്നലെ രാത്പിയോടെയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്. ഇന്ന് മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഒരു പരിപാടിയാണുള്ളത്.
ഇന്ന് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇന്നലെ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി വീട്ടിലേക്ക് എത്തിയില്ല. സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂരിലാണ് താമസിച്ചത്. സ്വന്തം വീട്ടിലാണ് ആദ്യം താമസിക്കാന്‍ തീരുമാനിച്ചതെങ്കിലും സുരക്ഷ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗസ്റ്റ ഹൗസിലേക്ക് താമസം മാറ്റുകയായിരുന്നു.

തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണു മുഖ്യമന്ത്രി ഇന്ന് കണ്ണൂര്‍ തളിപ്പറമ്പില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിച്ചേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട്ടെ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് ലീഗ് പ്രവര്‍ത്തകരും കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.
കനത്ത സുരക്ഷയിലും കഴിഞ്ഞ ദിവസം കോഴിക്കോട് പലയിടത്തും മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം ദില്ലിയിലും പ്രതിഷേധം ശക്തമായിരുന്നു. എന്‍ എസ് യു- കെ എസ് യു പ്രവര്‍ത്തകരാണ് കേരള ഹൗസിന് മുന്നില്‍ നിന്നും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യബാലകൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ കേരളാ ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ലുക്ക് ഔട്ട് നോട്ടീസും കറുത്ത മാസ്‌കും പതിപ്പിച്ചു.
അതേസമയം , മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
Recommended Video
അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില് ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.












Click it and Unblock the Notifications