'എന്നെയും കൂട്ടുകാര്‍ കുടിക്കാന്‍ വിളിച്ചിരുന്നു... ഞാന്‍ വേണ്ടെന്ന് പറഞ്ഞു', ലഹരി ജീവിതത്തില്‍ നിന്നും ഒഴിവാക്കിയ കഥയുമായി മുഖ്യമന്ത്രി സ്വന്തം നാട്ടിൽ...
കണ്ണൂര്‍: സംസ്ഥാനത്തെ വിദ്യാലങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നെന്നും കുട്ടികള്‍ ഇതിവ് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലഹരിയോട് വിരുദ്ധ നിലപാട് എടുത്ത തന്റെ പഠനകാലത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബ്രണ്ണന്‍ കോളേജിലെ പുറകിലെ ശാന്തിവനത്തില്‍വച്ച് മദ്യപിക്കാന്‍ തന്നെയും കൂട്ടുകാരായ ചിലര്‍ കൂട്ടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍, അത് വേണ്ടെന്ന് പറയാന്‍ തനിയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പറയുന്നു. 'ബ്രണ്ണന്‍ കോളേജിന്റെ പിന്നില്‍ ഒരു കാട് ഉണ്ടായിരുന്നു. ഒരിക്കല്‍ തന്റെ സുഹൃത്തുക്കള്‍ തന്നെയും അങ്ങോട്ടേക്ക് വിളിച്ചു. അവര്‍ മദ്യപിക്കുകയായിരുന്നു. വേണ്ടെന്ന് പറയാന്‍ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാന്‍ കഴിഞ്ഞു. നിങ്ങള്‍ക്കും അതാവണം ' മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെണ്‍കുട്ടികളും അടിമയാകുന്നുണ്ടെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ബ്രണ്ണന്‍ കോളേജിലെ അനുഭവങ്ങള്‍ ഇതിനുമുന്‍പും ശ്രദ്ധ പിടിച്ച് പറ്റയിരുന്നു. മംഗുളൂരുവില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന ആര്‍.എസ്.എസ് ഭീഷണിക്ക് മറുപടി പറയുവെ ആയിരുന്നു അദ്ദേഹം ഇതിന് മുന്‍പ് ബ്രണ്ണന്‍ കോളേജ് അനുഭവം പങ്ക് വച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ പോലീസ് കാവലില്‍ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാല്‍, ഈ സുരക്ഷകള്‍ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കോളേജ് പഠനകാലം. അന്ന് ഊരിപ്പിടിച്ച വാളുമായി നിന്ന ആര്‍.എസ്.എസുകാരുടെ നടുവിലൂടെ നടന്ന തന്നെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണി മുഴക്കുന്നതെന്നുമായിരുന്ന പിണറായിയുടെ പ്രതികരണം.