മാഹിയിൽ മുഖ്യമന്ത്രി വി നാരായണസ്വാമിയെത്തി: പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി അനുവദിച്ചു
മയ്യഴി: കൊറോണ രോഗം സ്ഥിരീകരിച്ച മാഹിക്ക് ആശ്വാസമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി എത്തി. ഒരു കോടിയുടെ അടിയന്തര ധനസഹായം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഉംറ തീർത്ഥാടനം നടത്തിയ വയോധികയായ ഒരു സ്ത്രീക്കാണ് മാഹിയിൽ കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ടത്.
മാഹിയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട പാശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് മയ്യഴി ഭരണകൂടത്തിന് അടിയന്തര സഹായമായി ഒരു കോടി രൂപ അനുവദിച്ചത്. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാഹിയിൽ കൊറോണ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വ്യാഴാഴ്ച രാവിലെയാണ് പുതുച്ചേരിയിൽ നിന്നും മുഖ്യമന്ത്രി എത്തിയത്. പുതുച്ചേരി ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവു, ഡോക്ടർ വി രാമചന്ദ്രൻ എംഎൽഎ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ലോകരാജ്യങ്ങളിൽ കൊറോണ ബാധിച്ച് 9000 ആളുകൾ മരണമടഞ്ഞ സാഹചര്യത്തിൽ മാരക വൈറസ് രോഗത്തെ പ്രതിരോധിക്കുവാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പുതുച്ചേരി സംസ്ഥാനത്തും നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഹിയിൽ പ്രതിരോധത്തിന് ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടു പോകുകയാണെന്നും വി നാരായണ സ്വാമി അറിയിച്ചു. പുതുച്ചേരി സംസ്ഥാനത്ത് പുതുച്ചേരി, കാരിക്കൽ യാനം എന്നിവിടങ്ങളിലായി 123 പേർ നിരീക്ഷണത്തിൽ ഉണ്ടെന്നും പരിശോധനാഫലം വന്നതെല്ലാം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുച്ചേരിയിൽ ആരോഗ്യവകുപ്പ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നാലുതവണ അവലോകനം നടത്തി. പുതുച്ചേരിയുടെ തമിഴ്നാടുമായി പങ്കിടുന്ന അതിർത്തി പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു. മാഹി ആശുപത്രിയുടെ പോരായ്മകൾ ഉടൻ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ ബന്ധുവിനെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും വി നാരായണ സ്വാമി അറിയിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തകരും മാഹിയിൽ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തി വരുന്നുണ്ടെന്ന് ഇത് അനുകരണീയമായ മാതൃകയാണെന്നും വി.നാരായണസ്വാമി അറിയിച്ചു
മാഹിയിൽ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. ഗൾഫിൽ നിന്നും ഉംറ കഴിഞ്ഞെത്തിയ വയോധികക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. ഇതാടെ രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി രോഗി സമ്പർക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് തയാറാക്കി എട്ടംഗ ആരോഗ്യ വിദഗ്ദ്ധരുടെ ടീമാണ് നടപടി സ്വീകരിച്ചത്. മാഹിയിലെ രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി. ഇവർ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു. രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവർ, ഓട്ടോ ഡ്രൈവർ, ഇന്ത്യൻ കോഫി ജീവനക്കാർ എന്നിവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി.












Click it and Unblock the Notifications