ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച കുരുന്നിന് നാടിന്റെ യാത്രാമൊഴി
കണ്ണൂർ: ലിഫ്റ്റിനെടുത്ത കുഴിയിൽ വീണു മരിച്ച പിഞ്ചു കുഞ്ഞിന് നാടിന്റെ യാത്രാമൊഴി. അമ്മയ്ക്കൊപ്പം കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാംപസിലെ ഓഫീസിലെത്തിയ യുകെജി വിദ്യാർഥിയായ നാലര വയസുകാരനാണ് ഓഫിസിനായി ലിഫ്റ്റിനെടുത്ത കുഴിയിൽ വീണ് മുങ്ങി മരിച്ചത്.
ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രം
കുഞ്ഞിന്റെ മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഞായാറാഴ്ച വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തളിപ്പറമ്പ് കുപ്പം സ്വദേശി പി വി രഘുനാഥിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗം ഓഫീസ് അസിസ്റ്റന്റ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ സ്മിതയുടെയും മകൻ ദർശ് ആണ് ദാരുണമായി മരിച്ചത്.
ശനിയാഴ്ച അവധിദിവസമായതിനാൽ ദർശിനെയും കൂട്ടിയാണ് അമ്മ സ്മിത മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല കാമ്പസിലെ ഓഫീസിലെത്തിയത്. പുറത്ത് കളിക്കാൻ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കണ്ണപുരം പോലീസ് പറഞ്ഞു. കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്.
ഉടൻതന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ യുകെജി വിദ്യാർഥിയാണ്. മാങ്ങാട്ടുപറമ്പിനടുത്ത് മാര്യാങ്കയത്താണ് രഘുനാഥും കുടുംബവും താമസിക്കുന്നത്. കണ്ണൂർ ഉർസുലൈൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദിയ സഹോദരിയാണ്