മട്ടന്നൂരില്‍ കലാശക്കൊട്ടിനിടെ ബോംബേറ്: പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു: നിരവധി പേര്‍ക്ക് പരുക്ക്
മട്ടന്നൂര്‍: പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ മട്ടന്നൂര്‍ നഗരത്തില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറായി. അക്രമം നിയന്ത്രിക്കാന്‍ പൊലിസ് പലതവണ ലാത്തിവീശി. ഇരുവിഭാഗങ്ങളിലുംപെട്ട നിരവധി പ്രവര്‍ത്തകര്‍ക്കും മൂന്നു പൊലിസുകാര്‍ക്കും പരുക്കേറ്റു. കലാശക്കൊട്ടിനിടെ ബസ് സ്റ്റാന്‍ഡില്‍ വച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലും വടിയും വലിച്ചെറിയുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പിക്കപ്പ് വാനും തകര്‍ത്തു.
മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന്റെ ഇരുവശങ്ങളിലുമായാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ കലാശക്കൊട്ട് നടത്തിയത്. ഇതിനിടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും കല്ലെറിയുകയുമായിരുന്നു. കുപ്പിയും വടിയും പരസ്പരം എറിഞ്ഞതോടെ പൊലിസ് ലാത്തിവീശി. യുഡിഎഫ് പ്രവര്‍ത്തകരെ ബസ് സ്റ്റാന്‍ഡില്‍നിന്ന് അടിച്ചോടിച്ചു. പൊലിസ് നാലുതവണ ഗ്രനേഡും പ്രയോഗിച്ചു.
എന്തും സംഭവിക്കാം, ആരും ജയിക്കാം.. തൃശ്ശൂരിൽ പോരാട്ടപ്പൂരം; 3 മുന്നണികൾക്കും പ്രതീക്ഷകളുടെ കുടമാറ്റം
യുഡിഎഫ് പ്രവര്‍ത്തകര്‍ മടങ്ങിയെത്തിയതോടെ പലതവണ വീണ്ടും കല്ലേറണ്ടായി. ഇരുവിഭാഗങ്ങളും ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചതോടെ ഒരുമണിക്കൂറോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. പൊലിസ് ഇടപെട്ടതിനെ തുടര്‍ന്ന് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ സ്ഥലത്തുവച്ചു തന്നെ സംസാരിച്ചതോടെയാണു സംഘര്‍ഷത്തിനു ചെറിയ അയവുണ്ടായത്.
അക്രമത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ്, യൂത്ത് ലീഗ് നേതാവ് ഷബീര്‍ എടയന്നൂര്‍, വിനീഷ് ചുള്ളിയാന്‍, എം കെ വിനോദ്, ആദര്‍ശ് കോതേരി, ഷംഷാദ്, ഷമീര്‍ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരായ പൊറോറയിലെ ജിഷ്ണു (18), കല്ലേരിക്കരയിലെ കെ സി രതീഷ് (36), ഇല്ലംഭാഗത്തെ കെ. ദാമോദരന്‍ (79), മുണ്ടോറപ്പൊയിലിലെ സായൂജ് (25) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദേവദാസ്, സീനിയര്‍ സിവില്‍പൊലിസ് ഓഫിസര്‍ കെ രജിത്ത് എന്നിവര്‍ക്കും പരുക്കേറ്റു. പ്രചാരണ സമാപനം കാണാനെത്തിയവര്‍ക്കു കല്ലേറിലും പൊലിസ് ലാത്തിവീശിയപ്പോള്‍ ചിതറിയോടുന്നതിനിടെയും പരുക്കേറ്റു. സിഐ പി. ചന്ദ്രമോഹന്, എസ്ഐ ടി വി ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും കേന്ദ്രസേനയും ഇടപെട്ടാണു സംഘര്‍ഷം നിയന്ത്രിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ