തലശേരി നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം: മൂന്ന് കൗൺസിലർമാർക്കെതിരെ കേസ്
തലശേരി: അർഹരായ ഒട്ടേറെപ്പേരെ പുറത്തു നിർത്തി സി.പി.എം കുടുംബങ്ങളിലെ അംഗങ്ങൾക്ക് ബങ്ക് നൽകുന്നുവെന്ന് ആരോപിച്ച് രംഗത്തുവന്ന പ്രതിപക്ഷവുമായി ഭരണകക്ഷി കൗൺസിലർമാർ ഏറ്റുമുട്ടി. തലശേരി നഗരസഭാ കൗൺസിൽ കൈയ്യാങ്കളിയും വാക്കേറ്റവും അതിരുകടന്നതിനെ തുടർന്ന് തലശേരി ടൗൺ പൊലിസ് മൂന്ന് കൗൺസിലർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സി.പി.എം നേതാവും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ടി.സി അബ്ദുൽ ഖിലാബിനെ മർദ്ദിച്ചുവെന്ന പരാതിയിൽ ബി.ജെ.പി കൗൺസിലർമാരായ കെ. ലിജേഷ്, കെ. അജേഷ് എന്നിവർക്കെതിരെയും ബി.ജെ പി കൗൺസിലർമാരെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞുവെന്ന പരാതിയിൽ അബ്ദുൽ ഖിലാബിനെതിരെയുമാണ് തലശേരി ടൗൺ പൊലിസ് കേസെടുത്തത്.

മരണമടഞ്ഞ ഭിന്നശേഷിക്കാരന്റെ ബങ്ക് അനന്തരാവകാശികൾക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജൻഡ ചർച്ചയ്ക്കു വന്നതോടെയാണ് തിങ്കളാഴ്ച്ച രാവിലെ പതിനൊന്നരയോടെ നടന്ന തലശേരി നഗരസഭാ കൗൺസിൽ യോഗത്തിൽ ബി.ജെ.പി - സി.പി.എം കൗൺസിലർമാർ തമ്മിൽ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്. ഇതിനിടെയിലാണ് ഭരണകക്ഷി കൗൺസിലർക്ക് പരുക്കേറ്റത്. ഇയാളുടെ ഷർട്ട് പിടിവലിക്കിടെയിൽ കീറി പറഞ്ഞു.
ഏത് മാനദണ്ഡപ്രകാരമാണ് ബങ്ക് അവകാശികൾക്ക് നൽകുന്നതെന്നുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്നാരോപിച്ച് ബി. ജെ.പി. കൌൺസിലർമാരായ കെ. ലിജേഷും കെ. അജേഷും യോഗത്തിൽ എഴുന്നേറ്റു നിന്ന് പ്രതിഷേധിക്കുകയായിരുന്നു ചെയറുമായും വിഷയത്തിൽ ഇടപെട്ടു സംസാരിച്ച സി.പി.എം. കൌൺസിലർ സി.സോമനുമായും ഇടഞ്ഞ ലിജേഷ് ശബ്ദമുയർത്തി വാക്കുതർക്കത്തിലേർപ്പെട്ടു.
ബഹളത്തിനിടയിൽ അജണ്ട പേപ്പറുകൾ കീറി വലിച്ചെറിഞ്ഞ ഇരുവരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്തേക്കുള്ള വാതിലിനടുത്തെത്തിയതോടെ അവിടെ ഇരിക്കുകയായിരുന്ന ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.സി. അബ്ദുൾ ഖിലാബുമായി കൊമ്പുകോർത്തു. പരസ്പരം വാക്കേറ്റ മുണ്ടായി. ഖിലാബിന്റെ കൈയ്യിലുണ്ടായ അജണ്ട പേപ്പറുകൾ ബലമായി തട്ടിത്തെറിപ്പിച്ചു. കൈയ്യാങ്കളിക്കിടയിൽ ഖിലാബിന്റെ ഷർട്ട് കീറി. സംഘർഷം മുർച്ഛിച്ചതോടെ മറ്റ് ഭരണകക്ഷികൌൺസിലർമാർ ഓടി എത്തി -ഒരു കൂട്ടർ ലിജേഷിനെയും അജേഷിനെയും തടഞ്ഞ് ഹാളിന് പുറത്തേക്ക് തള്ളിക്കൊണ്ടുപോയി.
ഇതിനിടെ യോഗം അവസാനിപ്പിച്ച് ചെയർ പേഴ്സൺ ചേമ്പറിലേക്ക് പോയി. ബി.ജെ.പി. കൌൺസിലർമാർ കരുതിക്കൂട്ടി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് ചെയർ പേഴ്സൺ ജമുനാ റാണിയും മരാമത്ത് സമിതി സ്ഥിരം അധ്യക്ഷൻ എം.വി.ജയരാജനും കുറ്റപ്പെടുത്തി - സംഘർഷാവസ്ഥയെ തുടർന്ന് നഗരസഭാധികൃതർ വിവരം നൽകിയത് പ്രകാരം എസ്.ഐ. സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ പോലീസെത്തി ഓഫിസ് കോംപൗണ്ടിൽ നിലയുറപ്പിച്ചു - കൊൺസിൽ യോഗത്തിൽ അപമര്യാദയായി പെരുമാറി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.സി.അബ്ദുൾ ഖിലാബിനെ കൈയേറ്റം ചെയ്ത് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് ഭരണകക്ഷി അംഗങ്ങൾ നഗരസഭാ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.












Click it and Unblock the Notifications