ഭാര്യയുടെ സ്കൂളിന്റെ ജയത്തിനായി എൽഎസ്എസ് പരീക്ഷയുടെ മാർക്ക് തിരുത്തിയ ക്ളർക്കിന്റെ പണിപോയി!!
ഭാര്യയുടെ സ്കൂളിന്റെ ജയത്തിനായി എൽഎസ്എസ് പരീക്ഷയുടെ മാർക്ക് തിരുത്തിയ ക്ളർക്കിന്റെ പണിപോയി!!
കണ്ണൂർ: എൽഎസ്എസ് പരീക്ഷയുടെ മാർക്ക് തിരുത്തിയ സംഭവത്തിൽ ക്ലർക്കിന് സസ്പെൻഷൻ. കണ്ണൂരിലെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ് നടപടി തിരിച്ചടിയായത്. ഇപ്പോൾ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളാണ് ക്ലർക്ക് നേരിടുന്നത്. മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ക്ളർക്കായ രാജേഷാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സസ്പെന്റ് ചെയ്യപ്പെട്ടത്.
കണ്ണിൽ ചോരയില്ലാത്തവർക്ക് എന്ത് കൊറോണ എന്ത് മാന്ദ്യം?' കേന്ദ്രത്തിന് രൂക്ഷ വിമർശനം!
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറുമാസക്കാലമാണ് സസ്പെൻഷൻ കാലാവധി. സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണ റിപോർട്ടിൽ പറയുന്നതിങ്ങനെയാണ്. മട്ടന്നൂർ എഇഒ ഓഫിസിലെ സീനിയർ ക്ളർക്കാണ് അഞ്ചരക്കണ്ടി കാവിൻ മുല സ്വദേശിയായ രാജേഷ്. ഇയാളുടെ ഭാര്യ മാലൂർ തോലാമ്പ്ര യു പി സ്കൂളിലെ അധ്യാപികയാണ്. ഈ കഴിഞ്ഞ എൽഎസ്എസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റും ഉത്തരപേപ്പറും ഓഫിസിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഓഫിസിൽ ആരുമില്ലാത്ത സമയം സ്ട്രോങ് റൂമിന്റെ താക്കോൽ കൈവശമുണ്ടായിരുന്ന രാജേഷ് അകത്തു കയറുകയും ഉത്തരക്കടലാസിലെ മാർക്കുകൾ തിരുത്തുകയും ചെയ്തു.
സ്വന്തം ഭാര്യ അധ്യാപികയായ മാലൂർ തോലാമ്പ്ര യു പി സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഇയാൾ ഉത്തരക്കടലാസിൽ മാർ ക്ക് കൂടുതൽ ചേർത്തുവെന്നാണ് പരാതി. കഴിഞ്ഞ തവണയും തോലാമ്പ്ര യുപി സ്കൂളിനായിരുന്നു സംസ്കൃതം സ്കോളർഷിപ്പ് പരിക്ഷയിൽ മികച്ച വിജയം.കഴിഞ്ഞ തവണത്തെ പരീക്ഷാപേപ്പറിലും ഇയാൾ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഭാര്യയുടെ സ്കൂളിലെ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കൂട്ടി നൽകി ഉന്നത വിജയം നൽകി ഫ്ളക്സടിച്ച് പ്രചരിപ്പിച്ച് അടുത്ത അധ്യയന വർഷത്തിലേക്ക് കൂടുതൽവിദ്യാർത്ഥികളെ ചേർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതാണ് ഇത്തവണ പൊളിഞ്ഞത്.
ഇതേ സമയം എൽഎസ്എസ് പരീക്ഷയുടെ മറവിൽ ഒൻപതു വയസുള്ള വിദ്യാർത്ഥികളെ വഞ്ചിച്ച നടപടിയിൽ അധ്യാപക സംഘടനകൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. സംഘടനാ നേതാക്കൾ നൽകിയ പരാതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. യുഎസ്എസ് എൽഎസ്എസ് പരീക്ഷാ സ്കോളർഷിപ്പിന്റെ മറവിൽ വൻ മാർക്ക് ദാന തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണമുയർന്നിരുന്നു. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരും ചേർന്നുള്ള തട്ടിപ്പു നടക്കുന്നതായും ഇതിൽപ്പെട്ട് സ്കോളർഷിപ്പിനു അർഹതയുള്ള കുരുന്ന് വിദ്യാർത്ഥികൾ തഴയപെടുന്നുവെന്നാണ് ആരോപണം.