കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി റോഡ് നാലുവരിപാത തന്നെ: യോഗം വിളിക്കാൻ മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാനൂര്‍ വഴി കടന്നു പോകുന്ന സുപ്രധാന റോഡായ കുറ്റ്യാടി-മട്ടന്നൂര്‍ റോഡ് നാലുവരിപ്പാത തന്നെ. കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂര്‍ മേക്കുന്ന്, പാനൂര്‍, പൂക്കോട്, കൂത്തുപറമ്പ് സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാണ് മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുക. ഇതോടനുബന്ധിച്ചുള്ള അലൈന്മെന്റും സ്ഥലമെടുപ്പും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ജനപ്രതിനിധികളുടെ യോഗം വെള്ളിയാഴ്ച്ച വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷിന് നിര്‍ദ്ദേശം നല്കി.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മരണക്കെണിയില്‍, നാരായണ്‍ റാണയ്ക്ക് പിന്നാലെ മകനും ബിജെപിയിലേക്ക്
ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന യോഗം കണ്ണൂര്‍ കലക്ടറേറ്റ് ഹാളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. എയര്‍പോര്‍ട്ട് റോഡുകളുടെ ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്രവുമാണ് വഹിക്കുക. കിഫ്ബിയില്‍ നിന്നുള്ള തുകയും വകയിരുത്തും.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും റോഡ് നിര്‍മ്മാണം. കുറ്റ്യാടി മട്ടന്നൂര്‍ നാലുവരിപ്പാതക്കായി മാത്രം ആയിരക്കണക്കിന് കടകളും സ്ഥാപനങ്ങളും പൊളിച്ച് നീക്കേണ്ടതായി വരും. ഇത് മുന്നില്‍ കണ്ട് ബാങ്കുകളുള്‍പ്പടെയുള്ള സര്‍ക്കാർ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലേക്ക് മാറി തുടങ്ങി. ശക്തമായ എതിര്‍പ്പ് വ്യാപാരികളില്‍ നിന്നുള്‍പ്പടെ ഉയരുമെന്നതിനാല്‍ മുഖ്യമന്ത്രി നേരിട്ടാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്.