താൽക്കാലിക വെടിനിർത്തൽ:ശുചീകരിക്കുന്നതിനായി പുഴകളിൽ നിന്നുമെടുക്കുന്ന മണൽ പ്രദേശവാസികൾക്ക് വിൽക്കും
ഇരിട്ടി: നാലുപുഴകളിൽ പ്രളയത്തിലടിഞ്ഞ മണലിനെ ചൊല്ലിയുള്ള സിപിഎം- കോൺഗ്രസ് തർക്കത്തിൽ തീരുമാനമായി. പുഴകളിലെ ചെളിയും മറ്റും നീക്കുന്നതിനൊപ്പം ലഭിക്കുന്ന മണല്‍ മിതമായ വിലയ്ക്ക് പ്രദേശത്തുകാര്‍ക്ക് വില്ക്കാൻ തീരുമാനിച്ചു. പുഴയില്‍നിന്ന് ലഭിക്കുന്ന മറ്റു വസ്തുക്കള്‍ കരാറെടുത്തവര്ക്കുള്ള ചെലവിനായി ഉപയോഗപ്പെടുത്താമെന്നും ധാരണയായി. അതേസമയം കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങള്‍ സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു ബാരാപോള്‍ പുഴയില്‍ ആരംഭിച്ച പ്രവൃത്തി അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞതിനെ പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് വിമര്‍ശിച്ചു. ചെളിയും മറ്റും നീക്കേണ്ടത് ആവശ്യമാണെന്നും എന്നാല്‍ ഇതിന് വ്യവസ്ഥ വേണമെന്നുമുള്ള എംഎല്‍എയുടെ നിർദേശം ഒടുവിൽ എല്ലാവരും അംഗീകരിക്കുകയായിരുന്നു.
ഇതോടെ പ്രളയത്തെ തുടര്‍ന്ന് മലയോരത്തെ പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്യുന്ന പ്രവൃത്തി പുനരാരംഭിക്കാൻ ധാരണയായി. ഇരിട്ടി തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനമായത്.
ബാവലി, വളപട്ടണം, ബാരാപോള്‍ പുഴകളില്‍ അടിഞ്ഞ അവശിഷ്ടങ്ങളും ചെളിയുമാണ് നീക്കംചെയ്യുക. അതാത് പുഴയോര പഞ്ചായത്തുകളിലെ ഭരണസമിതി നിര്‍ദേശിക്കുന്ന ഇടങ്ങളില്‍നിന്നാണ് എക്കലും ചെളിയും മറ്റും ആദ്യം നീക്കംചെയ്യുക. തുടര്‍ന്ന് കാലവര്‍ഷത്തിനുമുമ്പ് സമയമുണ്ടെങ്കില്‍ മറ്റു പ്രദേശങ്ങളിലെ അവശിഷ്ടങ്ങളും നീക്കാന്‍ ധാരണയായതായി യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
പൊതുമേഖലാസ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സിന്റെ നിയന്ത്രണത്തിലായിരിക്കും പുഴകളിലെ എക്കല്‍ നീക്കംചെയ്യുക. ടെന്‍ഡറില്ലാതെ സ്വകാര്യസംരംഭകര്‍ക്ക് ഇവ നീക്കം ചെയ്യാനായിരുന്നു നേരത്തെ അനുമതി നല്‍കിയിരുന്നത്. ചെളി നീക്കുന്നതിന്റെ മറവില്‍ പുഴകളില്‍ അടിഞ്ഞ മണല്‍ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൂടാതെ പ്രദേശവാസികള്‍ സംഘടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ചെളി നീക്കംചെയ്യുന്ന പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസില്‍ദാര്‍ യോഗം വിളിച്ചുചേര്‍ത്തത്.
സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് ഓഫീസില്‍ അടച്ചിട്ട മുറിയില്‍ നടന്ന മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മഴയ്ക്കു മുൻപ് മാലിന്യം നീക്കംചെയ്യാന്‍ ധാരണയായത്.
യോഗത്തില്‍ തഹസില്‍ദാര്‍ കെ കെ ദിവാകരനു പുറമേ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപറമ്പില്‍, ഷീജ സെബാസ്റ്റ്യന്‍, എന്‍ അശോകന്, കെ ശ്രീജ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് എംഡി അശോക് കുമാര്‍, മാനേജര്‍ ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.