സർക്കാർ ഉത്തരവിലെ അവ്യക്തത: 30ഓളം പിന്നോക്ക വിഭാഗത്തിലെ പ്ലസ് വൺ വിദ്യാർഥി പ്രവേശനം ത്രിശങ്കുവിൽ!!
കണ്ണൂർ: സംസ്ഥാനത്ത് എയ്ഡഡ്, സർക്കാർ മേഖലകളിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാം വർഷ പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു കാത്തു നിൽക്കുന്ന സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവിലെ അവ്യക്തത തിരിച്ചടിയായേക്കും. പിന്നാക്ക സമുദായ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന മുപ്പതോളം ജാതികളെ പ്രത്യേക ഉത്തരവിലൂടെ മുൻഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ പട്ടികയിലേക്ക് സർക്കാർ ഉത്തരവ് പ്രകാരം മാറ്റിയിരുന്നു.
ശബരിമല മണ്ഡല മകരവിളക്ക് നടത്താൻ തീരുമാനം, നിശ്ചിത എണ്ണം തീർത്ഥാടകർക്ക് മാത്രം അനുമതി
വണിക, വൈശ്യർ തൊട്ട് മുപ്പാൻ ജാതിവരെയുള്ള 30 വിഭാഗങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇത് വിശ്വസിച്ച് അപേക്ഷയിൽ ഒ.ഇ.സിയെന്ന് രേഖപ്പെടുത്തി പ്രവേശനം നേടിയവരും, താത്കാലിക പ്രവേശനം നേടിയവരുമാണ് ഇതോടെ വെട്ടിലായത്.
വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായാണ് മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മുപ്പത് ജാതി സമൂഹങ്ങൾക്ക് ഒ.ഇ.സി പരിഗണന നൽകിയത് എന്നാണ് സർക്കാർ വിശദീകരണം. 2017 ആഗസ്റ്റ് രണ്ടിനാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. സർക്കാർ ഉത്തരവ് വിശ്വസിച്ച് ഒ.ഇ.സി ക്വാട്ടയിൽ അപേക്ഷിച്ച 30 ഓളം ജാതി വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികളിൽ ചിലരാണ് കഥയറിയാത്തതിന്റെ പേരിൽ പ്രവേശനംതന്നെ തടയപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്.
പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയ സമുദായങ്ങളിൽ പെട്ടവർ ഒ.ഇ.സി എന്നാണ് അപേക്ഷാ ഫോറത്തിൽ എഴുതുന്നത്. എന്നാൽ ഇവർക്ക് ഫീസ് ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത്നിന്ന് ഇതേവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇവർ ഇപ്പോഴും ഒ.ബി.സി ആയിതന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഇതാണ് പ്രവേശനം തടയാൻ ഇടയാക്കുന്നത്. സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് ഇതിന് കാരണമായി പറയുന്നത്.
നിലവിൽ താൽകാലിക പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റിൽ സംവരണ വിഭാഗമെന്ന് രേഖപ്പെടുത്തിയതിന്റെ പേരിൽ പ്രവേശനം അനുവദിക്കപ്പെട്ടാലും സർട്ടിഫിക്കറ്റ് പരിശോധനയിൽ, ഇക്കാര്യം നിരീക്ഷണ വിധേയമാക്കുമ്പോഴാണ് പ്രവേശനം നിഷേധിക്കപ്പെടുന്നത്. ഗ്രേസ് മാർക്കിലെ അശാസ്ത്രിയത സംബന്ധിച്ച പരാതി നിലനിൽക്കുന്നതിനിടെയാണ് സുതാര്യമല്ലാത്ത ഏകജാലക പ്രവേശനത്തെ സംബന്ധിച്ച് പുതിയ പരാതികൾ ഉയരുന്നത്.
ഈ വർഷം തൊട്ട് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച കുട്ടികളും ചില അവ്യക്തതകളുടെ പേരിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. മെറിറ്റിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം ഒരേ സമയം ആയതിനാൽ ഏതെങ്കിലും ഒരവസരം മാത്രം തെരഞ്ഞെടുക്കാനെ പലർക്കും കഴിഞ്ഞുള്ളു. പോയ വർഷങ്ങളിൽ ഇത് രണ്ട് ഘട്ടങ്ങളിലായാണ് ചെയ്തിരുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സ്കൂൾ എച്ച്.ഐ.ടി.സിക്ക് പൊരുത്തക്കേടുകൾ കണ്ടാൽ പ്രവേശനം നിഷേധിക്കാനുള്ള പുതിയ ഓപ്ഷനും ഏകജാലകത്തിൽ വന്നിട്ടുണ്ട്. ഭൂരിഭാഗം വിദ്യാർത്ഥികളും അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. സർക്കാർ നിർദ്ദേശം വ്യക്തമായി മനസ്സിലാക്കാത്തവർ അപേക്ഷ പൂരിപ്പിക്കുന്ന നേരത്ത് തെറ്റായ വിവരം നൽകി എന്നതിന്റെ പേരിൽ ചിലർക്ക് പ്രവേശനംവരെ നിഷേധിക്കപ്പെട്ടേക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നു വിദ്യാഭ്യാസ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
Recommended Video