സിപിഎം പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് ഭീഷണി, കോണ്‍ഗ്രസ് പരാതി നല്‍കി
ഭീഷണിപ്പെടുത്തി തൊഴിലാളി വര്‍ഗ്ഗത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താമെന്നും പാര്‍ട്ടി പരിപാടികളില്‍ ആളെ കൂട്ടാമെന്നും സി പി എം വ്യാമോഹിക്കണ്ടെന്ന് മാർട്ടിൻ ജോർജ്.

കണ്ണൂര്‍: സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളെ മയ്യില്‍ പഞ്ചായത്തിലെ കോറളായി വാര്‍ഡംഗം സി.സുചിത്ര ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കി. കോണ്‍ഗ്രസ് മയ്യില്‍ മണ്ഡലം പ്രസിഡന്റ് കെ.പി ശശിയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ ജില്ലാകലക്ടര്‍, എന്നിവര്‍ക്ക് പരാതി നല്‍കിയത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ സുചിത്രയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ബുധനാഴ്ച്ച സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി തലേ ദിവസമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പഞ്ചായത്തംഗത്തിന്റെഭീഷണി കലര്‍ന്ന ശബ്ദ സന്ദേശമെത്തിയത്. ഇതു സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. തളിപറമ്പില്‍ നടക്കുന്ന സി.പി. എം പ്രതിരോധ ജാഥയില്‍ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്നും നമ്മുടെ വാര്‍ഡില്‍ മസ്റ്ററോള്‍ ഇല്ലാത്തതു കൊണ്ടാണ് താന്‍ ഇങ്ങനെ പറയേണ്ടിവരുന്നതെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
പണിയുളള വാര്‍ഡുകളിലെല്ലാം അവധിയാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവനാളുകളും ജാഥയില്‍ പങ്കെടുക്കണമെന്നും വരാന്‍ പറ്റാത്തവര്‍ തന്നെവിളിക്കണമെന്നും അവര്‍ക്കുളള ഉത്തരം താന്‍ നല്‍കുമെന്നും അവര്‍ക്ക് അടുത്ത പണി നല്‍കുന്ന കാര്യം നമ്മള്‍ ചിന്തിക്കുമെന്നാണ് സന്ദേശത്തിലുളളത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരെയും ജാഥയ്്ക്കു നിര്‍ബന്ധിച്ചു കൊണ്ടുവരേണ്ടകാര്യമില്ലെന്നും അല്ലാതെ തന്നെ ജനങ്ങള്‍ ജാഥയിലേക്ക് ഒഴുകുകയാണെന്നും സംസ്ഥാനസെക്രട്ടറിയും ജാഥാലീഡറുമായ എം.വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. സി പി എം പരിപാടിക്ക് പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയില്ലെന്ന് ഭീഷണിപ്പെടുത്താന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സി പി എമ്മിന്റെ അടിമകളല്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. തില്ലങ്കേരി കൊലയാളി സംഘത്തിന്റെ വെളിപ്പെടുത്തലുകള്‍ കാരണം ജനമധ്യത്തില്‍ സി പി എം അപഹാസ്യമായി നില്‍ക്കുന്ന അവസരത്തിലാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതിരോധ ജാഥ നയിക്കുന്നത്. പ്രതിരോധ ജാഥയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് ഭീഷണി സ്വരത്തില്‍ താക്കീത് നല്‍കുന്ന മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുചിത്രയുടെ വോയിസ് തൊഴിലാളി വിരുദ്ധവും ജനാതിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു . കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
'പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമായ ഈ പദ്ധതിയെ തൊഴിലാളികള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ ദിനങ്ങള്‍ ചുരുക്കിയത് കാരണവും ഫണ്ട് വെട്ടിക്കുറച്ചത് മൂലവും വളരെയധികം ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നത് . അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും യാതൊരു ലജ്ജയുമില്ലാതെ കയ്യിട്ടു വാരിയ പാര്‍ട്ടി സഖാക്കളും മൗനാനുവാദം നല്‍കിയ സി പി എം പാര്‍ട്ടിയും തൊഴില്‍ ഉറപ്പ് പദ്ധതിയെയും ,കുടുംബശ്രീയെയും പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് .ഒരു പൗരന്റെ സ്വതന്ത്രമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സി പി എം തൊഴിലാളി വര്‍ഗ്ഗ പ്രത്യശാസ്ത്രമെന്ന വാക്ക് ഉച്ചരിക്കുവാന്‍ പോലും അര്‍ഹത ഇല്ലാതായിരിക്കുകയാണ് . തൊഴിലുറപ്പ് പദ്ധതിയിലെ ജോലി പിണറായി വിജയന്റെയോ സി പി എം നേതാക്കളുടെയോ ഔദാര്യമല്ല. തൊഴിലുറപ്പ് അവകാശമാണ്'.
സി പി എം കര്‍ഷക സംഘടനയുടെ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴില്‍ നിഷേധിച്ച പടിയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പരാതി ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ഭീഷണികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എക്കാലവും ഭീഷണിപ്പെടുത്തി തൊഴിലാളി വര്‍ഗ്ഗത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താമെന്നും പാര്‍ട്ടി പരിപാടികളില്‍ ആളെ കൂട്ടാമെന്നും സി പി എം വ്യാമോഹിക്കണ്ട. പാര്‍ട്ടി ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്ക് തൊഴിലുറപ്പില്‍ പണി നിഷേധിക്കുമെന്ന് ഭീഷണി മുഴക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം പ്രവണതകളെ കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് വ്യക്തമാക്കി.












Click it and Unblock the Notifications