ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് ജോലി: പിതാവിനോട് മാപ്പിരന്ന് കോൺഗ്രസ് നേതാക്കൾ
കണ്ണൂർ: ശുഹൈബ് വധക്കേസിലെ നാലാം പ്രതിയായ സിപിഎം പ്രവർത്തകന്റെ സഹോദരിക്ക് കോൺഗ്രസ് നേതാവ് ചെയർമാനായുള്ള ആശുപത്രിയിൽ നഴ്‌സിങ് ജോലി നൽകിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം വെട്ടിലായി. സംഭവം സോഷ്യൽ മീഡിയയിൽ വിവാദമായതിനെ തുടർന്ന് ശുഹൈബിന്റെ എടയന്നൂരിലെ വീട്ടിലെത്തി ഡിസിസി നേതാക്കൾ ക്ഷമാപണം നടത്തി.പാർട്ടിയുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നേതാക്കൾ ഉറപ്പു നൽകി.
എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവ് ചെയർമാനായുള്ള തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ജോലി നൽകിയതാണ് വിവാദമായത്. കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ ചെയർമാനായുള്ള തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലാണ് സിപിഎമ്മുകാരനും ശുഹൈബ് വധക്കേസിലെ പ്രതിയുമായ വ്യക്തിയുടെ സഹോദരിക്ക് ജോലി നൽകിയത്.

ഇതു പാർട്ടിക്കുള്ളിൽ വിവാദമായതിനെ തുടർന്ന് കടുത്ത അച്ചടക്ക നടപടി യുമായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്തെത്തി. യുവതിക്ക്ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡിസിസി നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത വന്നത്. സംഭവം പുറത്ത് വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞിരുന്നു. ഒപ്പം ആശുപത്രിയില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പും പുറത്തിറക്കി.
ശുഹൈബ് വധക്കേസിലെ നാലാം പ്രതിയും കാക്കയങ്ങാട് സ്വദേശിയുമായ സിപിഎം പ്രവർത്തകന്റെസഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നഴ്സായി ജോലി നല്‍കിയത്. കെപിസിസി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്. ഈ വിഷയത്തിൽ മമ്പറം ദിവാകരനോട് കെപിസിസി വിശദീകരണം ചോദിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
ശുഹൈബിന്റെ ഘാതകന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഒരു ബാധ്യതയും കോൺഗ്രസ് ഏറ്റെടുക്കേണ്ടതില്ലെന്ന് സതീശൻ പാച്ചേനി പറഞ്ഞു.












Click it and Unblock the Notifications