മുസ്ലീം ജനവിഭാഗം മാറി ചിന്തിക്കുന്നു, ലീഗിനോടും കോൺഗ്രസിനോടും അമർഷം, രാഷ്ട്രീയ മാറ്റമെന്ന് പി ജയരാജൻ
കണ്ണൂർ: സിപിഎം ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിലെ വേങ്ങാട് പഞ്ചായത്തിൽ കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ്, എസ്ഡിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നതായി പി ജയരാജൻ. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പറമ്പായിയിലെ ഈ മാറ്റം മുസ്ലീം ബഹു ജനങ്ങളിലാകെ വന്നു കൊണ്ടിരിക്കുന്ന ഒന്നാണെന്ന് ജയരാജൻ വ്യക്തമാക്കി.
മുസ്ലീം ലീഗ് നേതൃത്വത്തിന്റെ അമിതമായ കോൺഗ്രസ് വിധേയത്വവും, കുറ്റാരോപിതരായ നേതാക്കളെ ലീഗ് സംരക്ഷിക്കുന്നതും ബാബറി കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും അടക്കം അണികളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടെന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും യുഡിഎഫ്-ബിജെപി-എസ്ഡിപിഐ അന്തർധാര സജീവമാണെന്നും പി ജയരാജൻ ആരോപിച്ചു.
മാറ്റം മുസ്ലീം ബഹു ജനങ്ങളിലാകെ
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ഇന്നലെ വേങ്ങാട് പഞ്ചായത്തിലെ പറമ്പായി പ്രദേശത്ത് 15 യുവാക്കള്‍ കോണ്‍ഗ്രസ്സ്, ലീഗ്, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളുമായുളള ബന്ധം വിഛേദിച്ച് സിപിഐഎംന്റെ ഭാഗമായി മാറി.അതില്‍ ചിലര്‍ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്തവരുമാണ്. പറമ്പായി മുസ്ലീം ജന വിഭാഗം കൂടുതലായുളള പ്രദേശമാണ്. അവിടെയാണ് ഈ രാഷ്ട്രീയ മാറ്റം ഉണ്ടായത്. ഈ മാറ്റം മുസ്ലീം ബഹു ജനങ്ങളിലാകെ വന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. മുസ്ലീം ബഹു ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുളള പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്.
അമിതമായ കോണ്‍ഗ്രസ്സ് വിധേയത്വം
ലീഗ് നേതൃത്വം കൈക്കൊളളുന്ന അമിതമായ കോണ്‍ഗ്രസ്സ് വിധേയത്വം അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത്, പ്രധാനമന്ത്രി മോദി തന്നെ രാമ ക്ഷേത്രത്തിന് ശില ഇട്ടപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കള്‍ നടത്തിയ പ്രതികരണം ലീഗിന്റെ അണികളെ രോഷത്തിലാക്കി. കോണ്‍ഗ്രസ്സ് നേതാക്കളെക്കൂടി ശിലാ സ്ഥാപന ചടങ്ങില്‍ എന്ത് കൊണ്ട് പങ്കെടുപ്പിച്ചില്ലെന്ന പരിഭവം പറച്ചിലാണ് കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്ന് ഉണ്ടായത്.
അണികള്‍ തിരിച്ചറിയുന്നു
മാത്രമല്ല നേതാക്കളുടെ അഴിമതിയും തട്ടിപ്പുകളും തങ്ങളുടെ മുമ്പില്‍ പരാതിയായി വന്നിട്ടും കുറ്റാരോപിതരായ നേതാക്കളെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വത്തിന്റെ സമീപനവും അണികള്‍ക്കിടയില്‍ ചോദ്യങ്ങളായി ഉയരുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിയിലെ പണം. ചന്ദ്രികയുടെ അക്കൗണ്ടില്‍ എത്തിയതും അണികള്‍ തിരിച്ചറിയുന്നുണ്ട്. ഫേഷന്‍ ജ്വല്ലറി തട്ടിപ്പിന് ഇരയായതും ലീഗ് അണികളില്‍പ്പെട്ടവരാണ്. അഴീക്കോട്ടെ ലീഗ് എം.എല്‍.എക്കെതിരെ 25 ലക്ഷം രൂപയുടെ ആക്ഷേപം ഉന്നയിച്ച് വിജിലന്‍സിന് മൊഴി കൊടുത്തതും നൗഷാദ് പൂതപ്പാറയെന്ന ലീഗ് കാരനായിരുന്നു.
അപ്പടി വിഴുങ്ങാന്‍ അണികള്‍ തയ്യാറല്ല
ഇബ്രാഹിം കുഞ്ഞും, കമറുദ്ദീനും ജയിലില്‍ അടയ്ക്കപ്പെട്ടു. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമെന്നും പറഞ്ഞ് കൈ കഴുകിയ ലീഗ് നേതൃത്വത്തിന്റെ പ്രസ്താവന അപ്പടി വിഴുങ്ങാന്‍ അണികള്‍ തയ്യാറല്ല. മാത്രവുമല്ല സംഘപരിവാര്‍ അജണ്ടയിക്കെതിരെ ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പിയുമായി ഒത്ത് ചേര്‍ന്ന് യു.ഡി.എഫ് നേതൃത്വം നടത്തിയ സമരാഭസങ്ങളും അണികളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. രാജി വെച്ച് വന്നവരില്‍ എസ്.ഡി.പി.ഐക്കാരുമുണ്ട്.
യോജിച്ച് മത്സരം
തൊട്ടടുത്ത കോട്ടയം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ, ബി.ജെ.പിയും യു.ഡി.എഫുമായി യോജിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന കാര്യം അവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കോട്ടയം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിനും, ബി.ജെ.പിക്കും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇത്തവണ ജനകീയ സ്വതന്ത്ര എന്ന് വിശേഷിപ്പിച്ച് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് അവിടെ മത്സരിക്കുന്നത്.
എസ്ഡിപിഐക്കും ബിജെപിക്കും സ്ഥാനാര്‍ത്ഥിയില്ല
14-ാം വാര്‍ഡില്‍ യു.ഡി.എഫ് ബാനറില്‍ ലീഗ് മത്സരിക്കുന്നു. അവിടെ ഇത്തവണ എസ്.ഡി.പി.ഐക്കും ബി.ജെ.പിക്കും സ്ഥാനാര്‍ത്ഥിയില്ല ഇങ്ങനെയാണ് യു.ഡി.എഫ്, ബി.ജെ.പി. എസ്.ഡി.പി.ഐ അന്തര്‍ധാര പ്രയോഗത്തില്‍ വരുത്തുന്നത്. ഇതെല്ലാം എസ്.ഡി.പി.ഐക്കാരിലും അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്.കോട്ടയം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സ:കെ സഞ്ജയൻ നേരത്തെ എതിരില്ലതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒഴുക്ക് ഇനിയും ശക്തിപ്പെടും
മുസ്ലീം സമുദായത്തില്‍ വന്നു കൊണ്ടിരിക്കുന്ന പുരോഗമന ആശയങ്ങളുടെ സ്വാധീന വര്‍ദ്ധനവ് കേരളത്തില്‍ എല്ലായിടത്തും കാണാം. അതിന്റെ ഭാഗമാണ് പറമ്പായിലെ രാഷ്ട്രീയ മാറ്റവും. സി.പി.ഐ.എംലേക്കുളള നാനാ വിശ്വാസികളുടെ ഒഴുക്ക് ഇനിയും ശക്തിപ്പെടാനാണ് പോകുന്നത്. അത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നല്ല തോതില്‍ പ്രതിഫലിക്കും''.
Recommended Video