പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് കടലിലൊഴുക്കി കണ്ണൂരിൽ കോൺഗ്രസ് പ്രതിഷേധം
കണ്ണൂര്‍: 'പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍' എന്ന മുദ്രാവാക്യവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം നടത്തി. പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് കടലിലൊഴുക്കിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായ സമര പരിപാടി നടത്തിയത്. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പൗരത്വ ബില്ലുമായി അറബികടലിന്റെ തീരത്തേക്കനീങ്ങിയത്.
കേസുകളെല്ലാം ഒഴിവാക്കാം; 'കശ്മീര്‍' പിന്തുണയ്ക്കണം, മോദി സര്‍ക്കാര്‍ ഉപാധിവച്ചെന്ന് സാക്കിര്‍ നായിക്
പയ്യാമ്പലത്ത് എത്തിയ നേതാക്കളും പ്രവര്‍ത്തകരും പൗരത്വ ബില്‍ കടലിലേക്ക് വലിച്ചെറിഞ്ഞാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ശക്തമായ താക്കീത് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നിന്നും പ്രകടനമായി നീങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുനീശ്വരന്‍ കോവില്‍ വഴി രണ്ട് കിലോമീറ്ററിലധികം മൂവര്‍ണ കൊടിയുമേന്തി കാല്‍നടയായി പയ്യാമ്പലത്ത് എത്തിച്ചേരുകയായിരുന്നു. നരേന്ദ്ര മോദിയും അമിത്ഷായും രാജ്യത്തിന്റെ ബഹുസ്വരത നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കൊണ്ടുവന്ന കരിനിയമം കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുന്ന നിയമത്തിനെതിരെയുള്ള പോരാട്ടം ഏതറ്റം വരെയും കൊണ്ടുപോകുമെന്നും പൗരത്വബില്ല് കടലിലൊഴുക്കി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
പൗരത്വബില്ലിനെതിരെ രാജ്യത്താകമാനം ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ കേന്ദ്രസര്‍ക്കാരിന് പൗരത്വബില്ല് വലിച്ചെറിയേണ്ടി വരുമെന്നും അതിന് മുന്നേ കോണ്‍ഗ്രസ് ബില്ല് കടലിലെറിയുകയാണെന്നും പാച്ചേനി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, മേയര്‍ സുമാബാലകൃഷ്ണന്‍, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വി സുരേന്ദ്രന്‍ മാസ്റ്റര്‍, എംപി ഉണ്ണികൃഷ്ണന്‍, എന്‍പി ശ്രീധരന്‍, എംപി മുരളി, വിവി പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, സുരേഷ് ബാബു എളയാവൂര്‍, പി. മാധവന്‍ മാസ്റ്റര്‍, എം പി വേലായുധന്‍, രാജീവന്‍ എളയാവൂര്‍, കെസി മുഹമ്മദ് ഫൈസല്‍, എംകെ മോഹനന്‍, ടി ജയകൃഷ്ണന്‍, മനോജ് കൂവേരി, സി ടി ഗിരിജ, സി.വി സന്തോഷ്, ഹരിദാസ് മൊകേരി, റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.