കൊവിഡ് ലോക്ക്ഡൌൺ ചതിച്ചു: കണ്ണൂർ ജില്ലയിലെ നാല് പ്രധാന പാലം നിർമ്മാണം പെരുവഴിയിൽ!!
ഇരിട്ടി: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിട്ടതോടെ മലയോരത്തെ നാല് വലിയ പാലങ്ങളുടെ നിര്‍മാണം പ്രതിസന്ധിയിലായി. ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മാണവും ആറളം ഫാമിലെ വളയംചാല്‍, ഓടന്തോട് പാലങ്ങളുടെ നിര്‍മാണവുമാണ് പ്രതിസന്ധിയിലായത്. നാലു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മാണം പൂർത്തിയാക്കാൻ കഴിയാത്തത് അന്തര്‍സംസ്ഥാന പാതയില്‍ ഗുരുതരമായ ഗതാഗതപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
കോട്ടയത്ത് 11 കൊറോണ ബാധിതർ: നാല് പുതിയ ഹോട്ട്സ്പോട്ടുകൾ, നിയന്ത്രണങ്ങൾ കർശനം!!!
ഇരിട്ടി പുഴയ്ക്കു കുറുകേ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ 88 മീറ്റര്‍ ഉപരിതല കോണ്‍ക്രീറ്റിംഗ് മാസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായിരുന്നു. പുഴയിലെ തൂണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പൂര്‍ത്തിയാക്കേണ്ട ഉപരിതല വാര്‍പ്പ് ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതോടെ പുഴയില്‍ കുത്തൊഴുക്ക് കൂടുകയും പാലം നിര്‍മാണം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്യും.
ഉപരിതല വാര്‍പ്പിനായി പുഴയില്‍ മണ്ണിട്ടുയര്‍ത്തി ഉണ്ടാക്കിയ സംവിധാനങ്ങളും ഒഴുകിപ്പോകും. നേരത്തെ രണ്ടുതവണ പൈലിംഗ് തൂണ് ഉള്‍പ്പെടെ ഒഴുകിപ്പോയിരുന്നു. ഇത്തവണ കാലവര്‍ഷത്തിനുമുമ്പ് ഉപരിതല വാര്‍പ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മഴയ്ക്കുമുൻപ് ഉപരിതല വാർപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാര്‍ കമ്പനി. എന്നാല്‍ പണി ആരംഭിക്കുന്നതിന് പ്രത്യേക അനുമതി തേടി കരാര്‍ കമ്പനി ജില്ലാഭരണകൂടത്തിന് അപേക്ഷ നല്‍കിയെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല .
കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി നിര്‍ത്തിവച്ച കൂട്ടുപുഴ പാലം പണിയും ഇതേ പ്രതിസന്ധിയാണു നേരിടുന്നത്. പാലം നിര്‍മാണത്തിന് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി അടുത്തിടെ ലഭിച്ചെങ്കിലും ലോക്ക് ഡൗണ്‍ കാരണം നിര്‍മാണം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലവര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ പുഴയില്‍ വെള്ളം നിറയുന്നത് നിര്‍മാണപ്രവർത്തനം സ്തംഭിക്കാനിടയാക്കും. ഉടനടി നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറുമാസം കഴിഞ്ഞേ പ്രവൃത്തി തുടങ്ങാനാകൂ.
നബാർഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ആറളം ഫാമില്‍ നിര്‍മിക്കുന്ന വളയംചാല്‍ , ഓടന്തോട് പാലങ്ങളുടെ നിര്‍മാണവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ആറളം ഫാമിനെയും കേളകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് വളയംചാല്‍ പാലം. പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചാല്‍ ഇവിടെയും പണിയെടുക്കാനാകില്ല. ആറളം-കണിച്ചാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലവും സമാന പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
പ്രത്യേക പരിഗണന നല്കി തൊഴിലാളികളുടെ എണ്ണം കുറച്ച് പരമാവധി യന്ത്രസാമഗ്രികള്‍ ഉപയോഗപ്പെടുത്തി ഇപ്പോള്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മഴയ്ക്കുമുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇതിനു പുറമേ ഇക്കുറി മൺസൂണിൽ പ്രളയമുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കെ പാലം നിർമാണത്തിനായി ഇറക്കി വെച്ച സാധനങ്ങൾ ഒലിച്ചു പോകുമോയെന്ന ഭീതിയിലാണ് കരാറുകാർ. ഗോഡൗണുകളിൽ ഇറക്കി വെച്ച സിമന്റ് കട്ടിപിടിച്ചു കിടക്കുന്നതും വലിയ പ്രശ്നത്തിനിടയാക്കുന്നുണ്ട്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കരാർ കമ്പിനികൾക്കുണ്ടാവുക.