തലശേരി - മാഹി ബൈപാസ് നിർമ്മാണം: മൂന്ന് പാലങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ
ന്യൂ മാഹി: ഏറെ പ്രതിസന്ധിക്കിടയിലും തലശ്ശേരി-മാഹി ബൈപാസ് നിര്‍മാണം പാതി പിന്നിട്ടു. ബൈപ്പാസ് റോഡ് പദ്ധതിയുടെ 55 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായി നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. പുഴയ്ക്ക് കുറുകെ നാല് പാലങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. പാലങ്ങളുടെ പൈലിങ്ങും തൂണിന്റെ പ്രവൃത്തിയും പൂര്‍ത്തിയായി. പാലത്തിന്റെ സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്.
പൗരത്വ പ്രക്ഷോഭം; മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍
അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പുരോഗമിക്കുകയാണ്. ബൈപാസില്‍ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ്ങ് പ്രവൃത്തി നടക്കുകയാണ്. രണ്ടര കിലോമീറ്റര്‍ താറിങ്ങ് കഴിഞ്ഞു. മൂന്നര കിലോമീറ്റര്‍ താറിങ്ങ് ഈ മാസം അവസാനം പൂര്‍ത്തിയാക്കും. മേയ് മാസത്തിനകം 11 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ പാലവും അപ്പോഴേക്കും പൂര്‍ത്തിയാകും. മണ്ണിന്റെ ലഭ്യതക്കുറവാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും മണ്ണ് ലഭിക്കാന്‍ പ്രയാസം നേരിടുകയാണ്. ഇത് നിര്‍മാണത്തെ ബാധിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ അനുബന്ധ റോഡുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.
2021 മേയ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. നിര്‍മാണത്തിന്റെ തുടക്കത്തില്‍ 30 മാസമായിരുന്നു നിര്‍മാണ കാലവധി. പ്രളയം വന്നത് നിര്‍മാണത്തെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാണത്തിന് സമയം നീട്ടി നല്‍കിയത്. 2017 ഒക്ടോബറിലാണ് നിര്‍മാണം തുടങ്ങിയത്. ഇപ്പോഴത്തെ നിര്‍മാണം 2020 മേയ് മാസം വരെ തുടരും. ബാക്കി വരുന്ന നിര്‍മാണം മഴയ്ക്കു ശേഷം തുടങ്ങും. കാലാവധിക്കു മുന്‍പായി 2021 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.