കണ്ണൂരിലും മരട് ഇഫക്ട്: താഴെ ചൊവ്വയിലെ വൻകിട മാളിന്റെ നിർമ്മാണം കോർപറേഷൻ നിർത്തിവയ്പ്പിച്ചു!!
കണ്ണൂർ: കണ്ണൂരിലും മരട് എഫക്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന വൻകിട മാൾ നിർമാണം നിർത്തിവയ്ക്കാൻ കണ്ണൂർ കോർപറേഷൻ നിർദേശം. മരട് ഫ്ളാറ്റ് പൊളിക്ക് ശേഷമാണ് കണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും വൻകിട നിർമാണങ്ങൾക്കെതിരെ കോർപറേഷൻ നടപടി തുടങ്ങിയത്. കോർപറേഷൻ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും തടയുന്നതിനായി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ സുമാ ബാലകൃഷ്ണൻ അറിയിച്ചു.
സിഎഎക്കെതിരെ സ്ത്രീകളും കുട്ടികളും ഒരുമാസമായി തെരുവില്‍; ഷഹീന് ബാഗില്‍ നടപടിക്ക് സാധ്യത
താഴെ ചൊവ്വയിലെ മാൾ നിർമാണം കാരണം പ്രദേശത്തെ കിണറുകൾ വറ്റുകയും റോഡ് ഇടിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും മാൾ പ്രതിനിധികളെയും പങ്കെടുപ്പിച്ച് മേയർ സുമാ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇവർക് നൽകിയ പെർമിറ്റ് അനുസരിച്ചാണോ നിർമാണമെന്ന് പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും.
പെർമിറ്റിനു വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിർമാണം കാരണം ഇടിഞ്ഞ റോഡിനരികിൽ താങ്ങുമതിൽ നിർമിക്കാൻ ബിൽഡേഴ്സിന് നിർദേശം നല്കി. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ പിഎച്ച്എഡിയുടെ വെള്ളം തുടർന്നും എത്തിക്കും. പ്രദേശത്ത് മണ്ണ് പരിശോധന നടത്തും. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തുക.
ഡെപ്യൂട്ടി മേയർ പി കെ. രാഗേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.ഒ. മോഹനൻ, വെള്ളോറ രാജൻ, കൗൺസിലർമാരായ എസ്. ഷഹീദ, എൻ.ബാലകൃഷ്ണൻ, സെക്രട്ടറി ഡി സാജു എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പ്രദേശത്തെ വ്യാപാരികളും വീട്ടമ്മമാരും പങ്കെടുത്തു.കണ്ണൂർ: ദേശീയപാതയിൽ റോഡിനു സമീപത്തെ ഷോപ്പിംഗ് മാൾ നിർമാണം സമീപവാസികൾക്കും വാഹന – കാൽനട യാത്രികർക്കും ദുരിതമായി മാറുകയായിരുന്നു.
കണ്ണൂർ– കൂത്തുപറമ്പ് ബൈപ്പാസിൽ താഴെ ചൊവ്വ– തങ്കേക്കുന്ന്– ആറ്റടപ്പ റോഡിന് സമീപത്തെ ഷോപ്പിംഗ് മാളിന്റെ പ്രവൃത്തിയാണ് ദുരിതമാകുന്നത്. മാളിന്റെ പില്ലറിനായി റോഡിനു തൊട്ടു കുഴി കുഴിച്ചതോടെ റോഡ് വിണ്ടുകീറിയ അവസ്ഥയിലാണ്. പ്രതിദിനം നൂറുകണക്കിനു വാഹനം കടന്നുപോകുന്ന വഴിയിലാണ് ഈ ദുരവസ്ഥ. ഇത് റോഡ് ചെരിയാനും അമർന്നു പോകാനും ഇടയാക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
പില്ലറിനായി വലിയ ആഴത്തിൽ കുഴി കുഴിച്ചതോടെ സമീപത്തെ നിരവധി വീടുകളിലെ കിണർ വെള്ളം പൂർണമായും വലിഞ്ഞ അവസ്ഥയിലാണ്. പരിസ്ഥിതി ലോല പ്രദേശമായ കണ്ടൽക്കാട് വനമായിരുന്നു ഒരു കാലത്ത് ഈ പ്രദേശം.