നായനാർ അക്കാദമിയെ അവഗണിക്കുന്നുവെന്ന് ശാരദ ടീച്ചറുടെ വിമർശനം: പകച്ച് പാർട്ടി നേതൃത്വം
കണ്ണൂർ: ബർണശേരിയിലെ നായനാർ അക്കാദമിയിൽ പരിപാടികൾ ഒന്നും നടക്കുന്നില്ലെന്ന നായനാരുടെ പത്നി ശാരദ ടീച്ചറുടെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. നായനാർ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പരിപാടികളിൽ ക്ഷണിക്കുന്നതിനായി തന്നെ വന്നു കണ്ട സിപിഎം നേതാക്കളോടാണ് ശാരദ ടീച്ചർ ഈ കാര്യം വ്യക്തമാക്കിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാരദ ടീച്ചറെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി നായനാരുടെ കല്യാശേരിയിലേ വീട്ടിലെത്തിയത്. എന്നാൽ അവിടെ ( നായനാർ അക്കാദമി ) യിൽ എന്തെങ്കിലും നടത്തേണ്ട ജയരാജാ എന്നു താൻ ചോദിച്ചതായി ശാരദ ടീച്ചർ പിന്നീട് ചാനലുകളോട് പ്രതികരിച്ചു.
അമിത് ഷാക്കെതിരെ ഉപരോധം; യുഎസ് കമ്മീഷന്റെ നിലപാടില്‍ ആശ്ചര്യമില്ലെന്ന ഇന്ത്യ
മാത്രമല്ല കണ്ണൂരിൽ നായനാരുടെ നാടായ കല്യാശേരിയിൽ നടന്ന ജന്മശതാബ്ദിയാഘോഷ പരിപാടികളിൽ കൊച്ചിയിലായിരുന്ന ടീച്ചർ അനാരോഗ്യം കാരണം പങ്കെടുത്തതുമില്ല. മകൻ കൃഷ്ണ കുമാറും മകൾ സുധയും പരിപാടിയിൽ പങ്കെടുത്തിട്ടുമുണ്ട്. ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദൻ നായനാർ അക്കാദമിയെ കുറിച്ചുള്ള വിമർശനം ഭാഗികമായി അംഗീകരിക്കുകയും തിരക്കു കാരണം പാർട്ടിക്ക് ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെന്നു പറയുകയും ചെയ്തു.
എന്നാൽ ഇനി ഒരു ഏഴു കോടി രൂപ കൂടി യുണ്ടെങ്കിൽ മാത്രമേ നായനാർ അക്കാദമിയിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്താനാവുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വർഷങ്ങൾക്കു മുൻപ് തിരുവോപ്പതി മിൽ ഏറ്റെടുത്താണ് നായനാർ അക്കാദമി സിപിഎം കോടികൾ ഉപയോഗിച്ച് നിർമിച്ചത്. നേരത്തെ പി ജയരാജൻ ജില്ലാ സെക്രട്ടറിയായ വേളയിൽ ഉദ്ഘാടനം ചെയ്യാത്ത നായനാർ അക്കാദമിയിൽ കൊടിയുയർത്തിയത് വിവാദമായിരുന്നു.