കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതയിഅഞ്ചുപേര്ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഒരാള്‍ ദുബായില്‍ നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മെയ് 12-ന് ദുബൈയില്‍ നിന്നുള്ള എഐ 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പന്ന്യന്നൂര്‍ സ്വദേശി 23കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെയ് ഒന്‍പതിന് മുംബൈയില്‍ നിന്നെത്തിയ മേക്കുന്ന് സ്വദേശി 24കാരന്, ചൊക്ലി സ്വദേശികളായ 48കാരനും 40കാരിയും, മെയ് 13-ന് അഹമ്മദാബാദില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി 45കാരന് എന്നിവരാണ് കോവിഡ് ബാധിച്ച മറ്റുള്ളവര്‍.
ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു; കമ്പനികള്‍ ബുക്കിങ് തുടങ്ങി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്
മെയ് 17-നാണ് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതില്‍ 118 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 6323 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 പേരും കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 14 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നാലു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 6270 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇതിനിടെയിൽ മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ദുബായിൽനിന്നെത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് കണ്ണൂർ വിമാനത്താവളത്തിലാണ് ഇയാൾ ഇറങ്ങിയത്. ഹൃദ്രോഗിയായതിനാൽ മയ്യഴിയിലെ ജനറൽ ആശുത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കൊവിഡ് ലക്ഷണങ്ങളൊന്നും 51 കാരനായ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതിനാലാണ് സ്രവ പരിശോധന നടത്തിയത്. ഇതിലാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ മാഹിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇതിൽ ഒരാൾ മരിച്ചിരുന്നു. ഒരാൾ രോഗം ഭേദമായി നേരത്തെ ആശുപത്രിവിട്ടിരുന്നു.
ഇതിനിടെ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുതുച്ചേരി സ്വദേശിയായ കണ്ണൂർ വിമാനതാവള ജീവനക്കാരനെ ശസ്ത്രക്രിയക്കു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.. വലതുകാലിന്റെ ഉപ്പൂറ്റിയുടെ പരിക്ക് ഗുരുതരമായതിനാലാണിത്. ഞായറാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ലോക്ക്ഡൗണിൽ പുതുച്ചേരിയിലായിരുന്ന യുവാവ് വാളയാർ വഴി സ്കൂട്ടറിൽ വരുന്നതിനിടെ കഴിഞ്ഞ 15ന് മട്ടന്നൂരിലായിരുന്നു അപകടം. സ്കൂട്ടർ മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിൽനിന്ന് ആംബുലൻസുമായി ജീവനക്കാരെത്തി ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ എയർഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ജീവനക്കാരനാണ്. വാളയാറിൽനിന്ന് വരുന്ന വഴി ഇദ്ദേഹം മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. പുതുച്ചേരിയിൽനിന്നെത്തിയതിനാൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് യുവാവിന് കോവിഡ് ബാധ തെളിഞ്ഞത്.
യുവാവിനെ വണ്ടിയിൽ കയറ്റാൻ സഹായിച്ച നാട്ടുകാരും സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറും വിമാനത്താവളത്തിലെ ആംബുലൻസ് ഡ്രൈവറും സഹപ്രവർത്തകരും ക്വാറന്റൈനിലാണ്. കൊവിഡ് ബാധ സംബന്ധിച്ച് പുതുച്ചേരി സർക്കാരിനെ ആരോഗ്യവകുപ്പ് വിവരം അറിയിച്ചിട്ടുണ്ട്.