വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യമേർപ്പെടുത്തുന്നതിനായി വിദ്യാമിത്രം പദ്ധതിയുമായി കണ്ണുർ കോർപറേഷൻ
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിന് വിദ്യാമിത്രം എന്ന പേരില്‍ പദ്ധതി ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഏറ്റവും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുക.
സ്‌കൂളുകളുടെ സഹായത്തോടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് മൊബൈല്‍ ഫോണോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളോ ലഭ്യമാക്കുന്നതിന് കോര്‍പ്പറേഷന്‍ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം തേടും. ഇതിനായി കോര്‍പ്പറേഷന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി. പദ്ധതിയിലേക്ക് കൗണ്‍സിലര്‍മാര്‍ അവരുടെ ഓണറേറിയത്തില്‍ നിന്ന് ഒരു വിഹിതം നല്‍കും. ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിനായി ഡി.ഇ.ഒയുടെയും, എ.ഇ.ഒമാരുടെയും യോഗം മേയര്‍ അഡ്വ. ടി.ഒ മോഹനന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ ഓഫിസില്‍ ചേര്‍ന്നു.
വിദ്യാര്‍ഥികള്‍ക്ക് കണക്ടിവിറ്റി ലഭിക്കാത്ത കാര്യങ്ങള്‍ സംബന്ധിച്ച് പരാതിപ്പെടാന്‍ കോര്‍പ്പറേഷന്‍ നേരത്തെ സംവിധാനം ഒരുക്കിയിരുന്നു. ഇതിലേക്കായി നിരവധി പരാതികളാണ് ലഭിച്ചത്. സിഗ്നല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സേവനദാതാക്കളുടെ യോഗം ഈ മാസം 17ന് വൈകീട്ട് മൂന്നുമണിക്ക് കോര്‍പ്പറേഷന്‍ ഓഫിസില്‍ വിളിച്ചു ചേര്‍ത്തതായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അറിയിച്ചു. രാജ്യസഭാ എം.പി വി.ശിവദാസ്, കണ്ണുർ ജില്ലാ പഞ്ചായത്ത് എന്നിവയൊക്കെ ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ ഒന്നിന് തന്നെ ജില്ലയിൽ ഓൺലൈൻ അധ്യയന വർഷം ആരംഭിച്ചുവെങ്കിലും തുടക്കത്തിൽ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾക്ക് തുടക്കമായത്. കുട്ടികളുടെ പോരായ്മകളും പ്രശ്നങ്ങളും അധ്യാപകർ ചോദിച്ചറിഞ്ഞിരുന്നു. കൂടുതൽ പേരും കൂട്ടുകാരുമായി സംവദിക്കാൻ കഴിയുന്നില്ലെന്നും അധ്യാപകരോട് സംശയങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാൻ പറ്റുന്നില്ലെന്നുമാണ് പറഞ്ഞത്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇനി മുതൽ അധ്യാപകരുമായി ആശയവിനിമയം നടത്തി ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. തുടക്കത്തിൽ കുട്ടികളുമായി നല്ല ഒരു ബന്ധമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
ജില്ലയിലെ വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സർക്കാർ മേഖലയിൽ1302 വിദ്യാലയങ്ങളാണ് ജില്ലയിലുള്ളത്. ഈ വിദ്യാലയങ്ങളിൽ ഒട്ടുമിക്ക വിദ്യാലയങ്ങളും ഹൈടെക് വിദ്യാലയങ്ങളാണ്. അതുകൊണ്ട് തന്നെ ഇവിടെങ്ങളിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും അധ്യാപകർ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുക. ആഴ്ചയിൽ എല്ലാ ദിവസവും ഒരു നേരമെങ്കിലും അധ്യാപകർ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കും. പാഠ്യഭാഗത്ത് വരുന്ന വിദ്യാർഥികളുടെ സംശയങ്ങളും ദൂരീകരിച്ച് കൊടുക്കും. കഴിഞ്ഞ വർഷത്തെ ഓൺലൈൻ പഠനങ്ങളിലെ പോരായ്മകൾ പരിഹരിച്ചാണ് ഇനി മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വർഷവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് തുടക്കത്തിൽ ചർച്ച ചെയ്യുന്നത്. ഓരോ വിദ്യാലയങ്ങളും കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ പാഠ്യഭാഗങ്ങൾ മനസിലാകുന്ന തരത്തിലുള്ള വ്യത്യസ്തമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്.
ജില്ലയിൽ ഈ അധ്യയന വർഷത്തിൽ 34,000 കുട്ടികളാണ് എയ്ഡഡ്-അൺ എയ്ഡഡ് മേഖലകളിൽ നിന്ന് ആദ്യാക്ഷരം കുറിച്ചത്. ഒന്നാം ക്ലാസിൽ ആദ്യമായി എത്തുന്ന വിദ്യാർഥികളെ അധ്യാപകർ വളരെ വ്യത്യസ്തമായ പരിപാടികളുമായാണ് വരവേൽക്കുന്നത്. പാട്ടുകളും കഥകളും കണക്കും ഇംഗ്ലീഷുമെല്ലാം രസകരമായ രീതിയിലാണ് അവരിലേക്ക് എത്തിക്കുന്നത്. കുട്ടികൾ വീട്ടിലിരുന്നാണ് പഠിക്കുന്നതെങ്കിലും ക്ലാസ് റൂമിന്‍റെ പ്രതീതി ഉണ്ടാക്കികൊടുക്കാനാണ് അധ്യാപകരുടെ ശ്രമം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ പഠനം തുടങ്ങിയിട്ട് വർഷം ഒന്നായെങ്കിലും മലയോരമേഖലകളിൽ പലരും ഇപ്പോഴും പരിധിക്ക് പുറത്താണ്. മേയ് മാസത്തെ റിപ്പോർട്ട് അനുസരിച്ച് ജില്ലയിൽ 3605 വിദ്യാർഥികൾക്ക് ഇന്‍റർനെറ്റ് ലഭ്യതയില്ലാത്തതായി കണ്ടെത്തിയിരുന്നു. ഇന്‍റർനെറ്റ് പ്രശ്നം പരിഹരിക്കാൻ ടെലിഫോൺ കന്പനികളുമായി ചർച്ച ചെയ്ത് പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്ന് ഡിഡിഇ മനോജ് മാണിയൂർ പറഞ്ഞു.
Recommended Video
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പൊതു പഠന സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രധാനമായും ഇന്‍റർനെറ്റ് പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളോക്കെയാണ് സമിതി മുന്പാകെ എത്താറുള്ളത്. മലയോരത്തും മറ്റുമുള്ള വിദ്യാർഥികൾ നേരിടുന്ന പ്രശ്നം കണ്ടെത്തി അത് സമിതിയുടെ നേതൃത്വത്തിൽ പരിഹരിച്ച് നൽകും. എന്നാൽ സമിതിക്ക് പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ പരിഹരിച്ചു നൽകും. ഇന്‍റർനെറ്റ് പ്രശ്നം പരിഹരിക്കാൻ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എംഎൽഎമാരുടെയും കോർപറേഷൻ തലത്തിൽ മേയറുടെയും യോഗങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്.