സിഒടി നസീർ വധശ്രമ കേസ്; രാജേഷ് പോലിസിനെതിരെയും ഭീഷണിമുഴക്കി, ഷംസീറിലേക്ക് ഒരു കൈയെത്തുംദൂരത്ത് അന്വേഷണ സംഘം!!
തലശ്ശേരി: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ സി.പി. എം തലശ്ശേരി ഏരിയാകമ്മിറ്റി മുന്‍ ഓഫിസ് സെക്രട്ടറി എന്‍.കെ രാജേഷ് പൊലിസിനെ ഭീഷണിപ്പെടുത്തിയതായി സൂചന. സി.ഒ. ടി നസീര്‍ വധശ്രമത്തിനു ശേഷം കേസ് അന്വേഷിച്ചിരുന്ന സി. ഐ പി.കെ വിശ്വംഭരനെയും മറ്റു അന്വേഷണ ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് ഇയാളാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കോടിയേരിക്ക് എല്ലാം അറിയാം, ഇല്ലെന്ന് പറയുന്നത് കള്ളം; വിനോദിനി മുംബൈയിൽ വന്ന് കണ്ടു- പരാതിക്കാരി
ഇതുകൂടാതെ സി. ഐ ഓഫിസിലേക്ക് പി.ജയരാജനെയും ഷംസീറിനെയും തൊട്ടുകളിച്ചാല്‍ വിശ്വംഭരന്റെ കാലും കൈയും കൊത്തുമെന്നും ഇതുതലശ്ശേരിയാണെന്ന് ഓര്‍ക്കണമെന്നുമെഴുതിയ ഭീഷണിക്കത്ത് എഴുതിയതും ഇയാളാണെന്നാണ് പൊലിസിന്റെ നിഗമനം. സി.ഒ.ടി നസീര്‍ വധശ്രമക്കേസ് പുരോഗമിക്കവെയാണ് അന്വേഷണം മുന്‍ ഓഫിസ് സെക്രട്ടറിയായ രാജേഷിലേക്ക് ചെന്നെത്തിയത്.
സഹകരണ ബാങ്ക് ജീവനക്കാരൻ
കതിരൂര്‍ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സിപിഎം സെക്രട്ടറിയാണ് സോഡ മുക്ക് ആലുള്ളതില്‍ ഹൗസില്‍ എന്‍.കെ രാജേഷ്. ഈയിടെ തലശ്ശേരി ബ്ലോക്ക് ഡി.വൈ. എഫ്. ഐ നേതാവുകൂടിയായ രാജേഷ് തലശ്ശേരി സഹകരണബാങ്ക് ജീവനക്കാരന് കൂടിയാണ്. പാര്‍ട്ടി ചുമതല കതിരൂരിലാണെങ്കിലും രാജേഷിന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ തലശ്ശേരി നഗരം കേന്ദ്രീകരിച്ചാണ്. സോഷ്യല്‍മീഡിയയില്‍ സി.പി. എമ്മിന്റെ സൈബര്‍ പോരാളിയായിട്ടാണ് ഇയാള്‍ തലശ്ശേരിയിലെ പാര്‍ട്ടി വൃത്തങ്ങളില്‍ അറിയപ്പെടുന്നത്.
എഎൻ ഷംസീറിന്റെ നിഴൽ
സിഒടി നസീര്‍ അക്രമിക്കപ്പെട്ട മെയ് 18ന് മുന്‍പും പിന്പുമായി ഇയാള്‍ കേസിലെ മുഖ്യപ്രതി പൊട്ട്യന്‍ സന്തോഷിന്റെ ഫോണിലേക്ക് 18 തവണ വിളിച്ചിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചിട്ടുണ്ട്. നസീറിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിനു പിന്നില്‍ രാജേഷാണെന്നാണ് നസീറിന്റെ പ്രധാന ആരോപണം. എഎന്‍ ഷംസീര്‍ എം. എല്‍. എയുടെ നിഴലുപോലെ നടക്കുന്നയാളാണ് രാജേഷ്.ഡി.വൈ. എഫ്. ഐക്കാലത്തെ ഇവര്‍ തമ്മില്‍ ബന്ധമുണ്ട്.
ഉന്നത നേതാക്കളുമായി അടുത്ത ബന്ധം
ഗള്‍ഫിലുള്ള ഷംസീറിന്റെ ജ്യേഷ്ഠന് താഹിറുമായുള്ള അടുത്ത ബന്ധമാണ് രാജേഷിനെ ഷംസീറിന്റെ സഹായിയാക്കി മാറ്റിയത്. ഏറെക്കാലമായി ഷംസീറിന്റെ ഡ്രൈവറും കൂടിയായിരുന്നു ഇയാള്‍. സി.ഒ.ടി വധശ്രമക്കേസിനു പുറമേ കഴിഞ്ഞ കുറെക്കാലയളവില്‍ തലശ്ശേരിയില്‍ നടന്ന വിവിധ രാഷ്ട്രീയാതിക്രമക്കേസുകളും വധങ്ങളിലും രാജേഷിനു പങ്കുണ്ടെന്നാണ് പൊലിസ് നിഗമനം. ഉന്നത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജേഷിനെ തൊടാന്‍ മിക്കപൊലിസ് ഓഫിസര്‍മാരും ഭയക്കുകയാണ് പതിവ്.
പോലീസിനെതിരെയും ഭീഷണി
സിപിഎം ഭരിക്കുന്ന സമയങ്ങളിലെല്ലാം പൊലിസിനു മേല്‍ കുതിരകയറുന്നത് രാജേഷിന്റെ സ്ഥിരം സ്വഭാവങ്ങളിലൊന്നാണെന്നു പറയുന്നു. ഇതുകൂടാതെ പുല്യോട്ടെ സാമ്പത്തിക ശേഷി നന്നേ കുറഞ്ഞ കുടുംബത്തില്‍ നിന്നും തലശ്ശേരിയിലെത്തി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച രാജേഷ് കുറച്ചുക്കാലം കൊണ്ട് വന്‍ സാമ്പത്തിക നിലയിലെത്തിയത് എങ്ങനെയെന്നു നേരത്തെ പാര്‍ട്ടിക്കുളളിലും ചോദ്യമുയര്‍ന്നിരുന്നു.