സിഒടി നസീർ വധശ്രമം;എഫ്ഐആറിൽ പേരില്ലാത്ത പ്രതികൾ കീഴടങ്ങി,സിബിഐ അന്വേഷണത്തോട് മുഖം തിരിച്ച് സർക്കാർ
തലശ്ശേരി: സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന്റെ എഫ്.ഐ.ആറില്‍ ഇല്ലാത്ത രണ്ട് പ്രതികള്‍ കീഴടങ്ങി. കീഴടങ്ങിയ റോഷന്‍ ബാബു, ശ്രീജിന്‍ എന്നിവരെ കോടതി റിമാന്റ് ചെയ്തു. കീഴടങ്ങിയവരെ കേസില്‍ എവിടെയും പ്രതി ചേര്‍ത്തിട്ടില്ല. കോടതി ഇവരെ റിമാന്‍ഡ് ചെയ്തപ്പോഴും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തേടിയില്ല.
കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി സ്വദേശി വിശ്വാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്.

സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തന്നെ ആക്രമിച്ചതിന് പിന്നില്‍ എ. എന്‍ ഷംസീര്‍ എം. എല്‍. എയ്ക്കും തലശ്ശേരിയിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും നസീര്‍ ആവശ്യപ്പെട്ടിരുന്നു.
കേരള പൊലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു ആരോപിച്ചു ഹൈക്കോടതിയെ സമീപിക്കാനാണ് നസീറിന്റെ തീരുമാനം. നസീര്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ പാര്‍ട്ടി ഇതിനായി പരിശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ നസീറിന്റെ വീട്ടിലെത്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തോട് മുഖംതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും.
കേസിലെ പ്രതികളില്‍ ഭൂരിഭാഗവും അറസ്റ്റിലായിട്ടുണ്ടെന്നും കേസന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നുമാണ് തലശ്ശേരി സി. ഐ പി.കെ വിശ്വംഭരന്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.നസീര്‍വധശ്രമത്തില്‍ ഗൂഡാലോചന നടത്തിയെന്ന പരാതിയെ തുടര്‍ന്ന് തലശ്ശേരി എം. എല്‍. എ എ. എന്‍ ഷംസീറിനെതിരെ പൊലിസ് തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നാണ് സൂചന. നസീറിനു വന്ന ഫോണ്‍ കോളുകള്‍ ശേഖരിച്ച് സൈബര്‍ സെല്ലാണ് അന്വേഷണം നടത്തിവരുന്നത്.












Click it and Unblock the Notifications