തന്നെ ആക്രമിച്ചതിൽ സിപിഎം യുവനേതാവിന് പങ്ക്, എംഎൽഎക്കെതിരെ വെളിപ്പെടുത്തലുമായി സിഒടി നസീർ!
തലശ്ശേരി: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ക്ലീന്‍ ചീട്ട് നല്‍കിയുള്ള മൊഴി പുറത്ത്. തന്നെ അക്രമിച്ചതില്‍ വടകരയിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ഥി പി.ജയരാജന് പങ്കില്ലെന്ന് നസീര്‍ ആശുപത്രിയില്‍ തന്നെ വന്നുകണ്ട ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ തന്നെ അക്രമിച്ചതില്‍ തലശേരിയിലെ ഒരു ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സിഒടി നസീര്‍ ഉറപ്പിച്ചു പറയുന്നു, തനിക്കെതിരെ നടന്ന വധശ്രമക്കേസില്‍ സി. പി. എം മുന്‍ജില്ലാസെക്രട്ടറിയായ പി.ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഡാലോചനയില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കാന്‍ അന്വേഷണം നടത്തണം. രണ്ട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.
ഇടതുപക്ഷത്തെ തോല്‍പ്പിച്ചത് ന്യൂനപക്ഷം; ന്യൂനപക്ഷം കേരളത്തെ ഹൈജാക്ക് ചെയ്തെന്ന് വെള്ളാപള്ളി നടേശന്‍
അതേസമയം സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു.
എന്നാല്‍ ഈ കേസില്‍ തന്നെ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ല്‍ നസീര്‍ പാര്‍ട്ടിയുമായി അകന്നു. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിന് ശേഷമാണ് നസീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ ഒരുങ്ങിയ നസീര്‍ അവസാന നിമിഷം പിന്മാറിയിരുന്നു. തലശ്ശേരിയിലെ യുവനേതാവ്് ഹെറിറ്റേജ് പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി കോടികള്‍ ചെലവഴിച്ചതിന്റെ വലിയൊരു പങ്ക് മുക്കിയെന്ന ആരോപണവുമായി സി.ഒ.ടി നസീറും അദ്ദേഹത്തെ അനുകൂലിക്കുന്ന കിവീസ് ക്ലബ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് തലശ്ശേരിയിലെ യുവനേതാവിന്റെ കണ്ണിലെ കരടായി നസീര്‍ മാറിയത്.