സിഒടി നസീര്‍ വധശ്രമം: ഷംസീറിന് പങ്കില്ലെന്ന് പാര്‍ട്ടി കമ്മിഷന്‍, ആക്രമണകാരണം പ്രാദേശിക തർക്കം
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് സി പിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.ശനിയാഴ്ച പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസായ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍വച്ചായിരുന്നു തെളിവെടുപ്പ്. എംഎല്‍എയും സിപിഎം സംസ്ഥാന സമിതിയംഗവുമായ ടിവി രാജേഷ്, ജില്ലാസെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ എന്നിവരാണ് തെളിവെടുത്തത്.
തലശേരിയിലെ ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതു പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കമിഷന്‍ വിളിപ്പിച്ചത്. അഴീക്കോന്‍ മന്ദിരത്തിലെ മുകളിലെ പ്രത്യേക മുറിയില്‍വച്ചായിരുന്നു തെളിവെടുപ്പ്. രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന തെളിവെടുപ്പില്‍ ഓരോരുത്തരെ പ്രത്യേകം വിളിപ്പിച്ചാണ് കണ്ടത്. സിപി എം കായ്യത്ത് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളില്‍ നിന്നും തലശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നുമാണ് തെളിവെടുത്തത്.

തെളിവെടുപ്പ്
നസീര്‍ അക്രമിക്കപ്പെട്ടതിനു പിന്നിലുള്ള കാരണം അറിയാമോയെന്നായിരുന്നു കമിഷന്റെ പ്രധാന ചോദ്യം. എന്നാല്‍ നസീറും ഷംസീറും തമ്മില്‍ നസീര്‍ പാര്‍ട്ടിയിലുള്ള സമയത്തെ വൈരാഗ്യത്തിലായിരുന്നുവെന്നു അറിയാമെന്നു പലരും പറഞ്ഞു. എംഎല്‍എ ഓഫിസില്‍ വിളിച്ചുവരുത്തി ഷംസീര്‍ അടിച്ചു നിന്റെ കാലൊടിക്കുമെന്ന് പറഞ്ഞതായി നസീര്‍ പലപാര്‍ട്ടിക്കാരോടും നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതു അക്രമത്തില്‍ കലാശിച്ചുവെന്ന കാര്യം അറിയില്ല. പിടിയിലായ അശ്വന്തും സോജിത്തും അക്രമത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. ഇവര്‍ പാര്‍ട്ടിക്കുനേരെ രാഷ്ട്രീയ എതിരാളികളില്‍ നിന്നും അക്രമം നടക്കുമ്പോള്‍ പ്രതിരോധിക്കാന്‍ മുന്നിലുണ്ടാകുന്നവരാണ്.

ഗൂഢാലോചന ഇല്ല
നസീറിന്റെ ജ്യേഷ്ഠന്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാണ്. നസീറിനെതിരെ പ്രാദേശിക തലത്തില്‍ ഗൂഡാലോചന നടത്തിയെന്ന വാദത്തെ മിക്കവരും ഈ കാരണം ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞു. ഷംസീറും നസീറും തമ്മിലുള്ള വൈരാഗ്യം നസീര്‍ കിവീസ് ക്ലബെന്ന പേരില്‍ ചെറുപ്പക്കാരുടെ ഒരു സംഘത്തെ സംഘടിപ്പിച്ചപ്പോള്‍ മൂത്തതാണ്. തലശേരി നഗരസഭാ സ്‌റ്റേഡിയം നവീകരണത്തില്‍ എംഎല്‍എ കോടികളുടെ അഴിമതി നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചു.

നുണ പറയുന്നതാര് നസീറോ, പാര്‍ട്ടിയോ?
സിഒടി നസീര്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി കമിഷന്‍ തെളിവെടുപ്പിനു ശേഷമെത്തിയത്. തലശേരിയിലെ എംഎല്‍ എ കൂടിയായ എ എന്‍ ഷംസീറുമായി വാക്കു തര്‍ക്കമുണ്ടായിരുന്നുവെന്ന് തെളിഞ്ഞുവെങ്കില്‍ അതു അക്രമത്തില്‍ കലാശിക്കേണ്ട കാര്യമില്ല. നസീര്‍ പാര്‍ട്ടി വിമതനായി പുറത്തുപോയി നടത്തിയ ചെളിവാരിയേറില്‍ തലശേരി മേഖലയിലെ ചില പാര്‍ട്ടി സഖാക്കള്‍ക്കും അനുഭാവികള്‍ക്കും അതൃപ്തിയുണ്ടായിട്ടുണ്ട്. അനുഭാവികളും അണികളും മുഴുവന്‍ പേരും പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല. ഇവര്‍ സ്വമേധയാ പാര്‍ട്ടിയോട് ആലോചിക്കാതെ അക്രമസംഭവങ്ങളില്‍ പങ്കാളികളാവാറുണ്ട്. പലപ്പോഴും പാര്‍ട്ടിക്ക് ഇവരെ തള്ളിപ്പറയാനും കഴിയില്ല. ഇത്തരം സംഘങ്ങള്‍ നടത്തിയകൊലപാതകങ്ങള്‍ വരെ പാര്‍ട്ടിക്ക് ചില ഘട്ടങ്ങളില്‍ ഏറ്റെടുക്കേണ്ടി വരാറില്ല. നസീറിനെ അക്രമിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിട്ടും തലശേരിയിലെ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചില്ലെന്നും അതു തടയാനായി ശ്രമിച്ചില്ലെന്നുമുള്ള വിമര്‍ശനം പാര്‍ട്ടി കമ്മീഷനുണ്ട്.

ഷംസീറിന് ക്ലീന്‍ചിറ്റ്
അക്രമിക്കപ്പെട്ടയാള്‍ ഉന്നയിക്കുന്ന ആരോപണത്തെ അടിസ്ഥാനമാക്കി മാത്രം ഉന്നതകമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവിനെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് പാര്‍ട്ടി കമിഷന്റെ വിലയിരുത്തല്‍. ഇതിലൂടെ പരോക്ഷമായി ക്ലീന്‍ചിറ്റു നല്‍കുകയാണ് ഷംസീറിന് കമിഷന്‍. പൊലിസ് ഷംസീറിനെ ചോദ്യം ചെയ്തിട്ടുപോലുമില്ലെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാത വെടിയണമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ വടകര മണ്ഡലത്തിലെ പി ജയരാജന്റെ തോല്‍വി പാര്‍ട്ടി കൊലപാതകരാഷ്ട്രീയം നടത്തുന്നുവെന്ന എതിരാളികളുടെ പ്രചരണം വിജയിച്ചതിന്റെ ഫലമായാണ്. തെറ്റുതിരുത്തി മുന്നേറണമെങ്കില്‍ ആയുധം താഴെവച്ച് ആശയ പ്രചരണം നടത്തണം. ഈ നയം നടപ്പിലാക്കുന്നതിനിടെ ഒരു എംഎല്‍എയ്‌ക്കെതിരെ വധശ്രമ ആരോപണം ഉയരുന്നത് ഗൗരവകരമാണ്. അതുകൊണ്ടാണ് ഈക്കാര്യം അന്വേഷിക്കാന്‍ ജില്ലാകമിറ്റി അന്വേഷണ കമിഷനെ വച്ചതെന്നും ടി വി രാജേഷ് വ്യക്തമാക്കി.

സി ഐ വിശ്വംഭരന്‍ തെറിച്ചു
നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി സി ഐ പി കെ വിശ്വംഭരനെയും എസ് ഐ ഹരീഷിനെയും സ്ഥലംമാറ്റി. തെരഞ്ഞെടുപ്പ്ക്രമീകരണത്തിന്റെ ഭാഗമായാണ് ഇരുവരും തലശേരിയിലെത്തിയത്. വിശ്വംഭരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. ഹരീഷിനെ കോഴിക്കോട്ടേക്കും. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച നസീര്‍ വധശ്രമക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നസീര്‍ വധശ്രമം വിവാദമാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേരത്തെ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നസീറിന്റെ വീട്ടിലെത്തിയ കെ സി ജോസഫ് എം എല്‍ എ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും നസീറിന്റെ വീട്ടിലെത്തി.

കസ്റ്റഡിയില്‍ വാങ്ങും
നസീര്‍ വധശ്രമക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ രണ്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കും. കതിരൂര്‍ ആണിക്കാംപൊയില്‍ കൊയിറ്റിവീട്ടില്‍ സി ശ്രീജന്‍(26) കാവുംഭാഗം ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ റോഷന്‍ ആര്‍ ബാബു(26) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലിസിനെ വെട്ടിച്ച് തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായവരെ ചോദ്യം ചെയ്താല്‍ മാത്രമേ വധശ്രമക്കേസിലെ യഥാര്‍ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന നിലപാടിലാണ് പൊലിസ്.












Click it and Unblock the Notifications