സിഒടി നസീര്‍വധശ്രമം: കേസന്വേഷണം അട്ടിമറിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി
കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊലിസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബുധനാഴ്ച വൈകിട്ട് 3.30ന് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീട് സ്ഥിതിചെയ്യുന്ന മാടപ്പീടികയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ പതാക ജാഥാനായകന്‍ സതീശന്‍ പാച്ചേനിക്ക് കൈമാറി പ്രതിഷേധമാര്‍ച്ച് ആരംഭിച്ചു.
മധ്യപ്രദേശില്‍ കളി നിര്‍ത്താതെ കോണ്‍ഗ്രസ്.... ബിജെപിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായേക്കും
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പതാകയുമായി മാര്‍ച്ചില്‍ അണി നിരന്നു. നങ്ങാറത്ത്പീടിക, മഞ്ഞോടി, കീഴന്തിമുക്ക്, ടൗണ്‍ഹാള്‍ റോഡ്, പഴയബസ്സ്റ്റാന്‍ഡ്, ലോഗന്‍സ് റോഡ് എന്നിവടങ്ങളിലൂടെ കടന്നുവന്നാണ് മാര്‍ച്ച് വൈകീട്ട് അഞ്ചോടെ തലശ്ശേരി പുതിയബസ്സ്റ്റാന്‍ഡിലെത്തിയത്. സമാപനസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിഒടി നസീറിന്റെ സഹോദരിമാര്‍ രമേശ് ചെന്നിത്തലയ്ക്ക് നിവേദനവും വേദിയില്‍ വച്ച് നല്‍കി.
നേതാക്കളായ എം നാരായണന്‍കുട്ടി, വി രാധാകൃഷ്ണന്‍, സജീവ് മാറോളി, വി സുരേന്ദ്രന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, എംപി മുരളി, എന്‍ പി ശ്രീധരന്‍, വി എന്‍ ജയരാജ്, അഡ്വ. സി ടി സജിത്ത്, രജനി രമാനന്ദ്, രജിത്ത് നാറാത്ത്,പൊന്നമ്പത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.