സിഒടി നസീര്‍ വധശ്രമം; കണ്ണൂരില്‍ കളിമാറുന്നു... ഷംസീറിനെ മുന്‍നിര്‍ത്തി ജയരാജന്റെ ഒളിയുദ്ധം, സിപിഎമ്മില്‍ വിഭാഗീയത മൂര്‍ച്ഛിപ്പിക്കുന്നു!!
കണ്ണൂര്‍: കാര്യങ്ങള്കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് കണ്ണൂരിലെ സിപിഎമ്മിന്റെ അവസ്ഥ. പാര്‍ട്ടിയുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ശക്തിദുര്‍ഗങ്ങളിലൊന്നാണ് കണ്ണുര്‍ ജില്ലാഘടകം. അതു കൊണ്ടു തന്നെ ഇവിടെയൊരു ഇലയനങ്ങിയാല്പോലും ഡല്‍ഹിയില്‍ അതിന്റെ അനുരണനങ്ങളെത്തും.
യുപി ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ വെടിയേറ്റ് മരിച്ചു; വെടിയുതിർത്തത് സഹപ്രവർത്തകൻ!!
പി ജയരാജന് വടകരയില്‍ സ്ഥാനാര്‍ഥിയാവുകയും എം.വി ജയരാജന് ജില്ലാസെക്രട്ടറിയാവുകയും ചെയ്തതോെട കണ്ണുരില്‍ പിണറായി താല്പര്യം സംരക്ഷിക്കപ്പെട്ടുവെങ്കിലും വടകരയില്‍ തോറ്റ ജയരാജന് മൊയ്തുപ്പാലം കടന്ന് ഇക്കരെ വരാന്‍ വല്ലപ്പോഴും ജില്ലാസെക്രട്ടറിയേറ്റ് യോഗം നടക്കണം. പാര്‍ട്ടി പൊതുപരിപാടികളില്‍ നിന്നു ഈ മുന്ജില്ലാസെക്രട്ടറിയെ പരിപുര്‍ണമായും ഇപ്പോള്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
ഐആര്‍പിസിക്കും വേണം സാന്ത്വനം
പി ജയരാജന് നട്ടുനനച്ചു വളര്‍ത്തിയ ഐആര്‍പിസി ഇപ്പോള്‍ കോമസ്റ്റേജിലായിരിക്കുകയാണ്. കിടപ്പുരോഗികളെപ്പോലെ ഐ. ആര്. പി.സിക്കും സാന്ത്വന ചികിത്സ നല്‍കേണ്ട അവസ്ഥയിലായിട്ടുണ്ട്. ഈ സാന്ത്വന ചികിത്സാ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പോരെയും പാര്‍ട്ടി ഓരോ മൂലക്കിരിത്തിയിരിക്കുകയാണ്. ജില്ലാകമ്മിറ്റി അറിയാതെ പരിപാഗ്ഗി നടത്താന്‍ പാടില്ലെന്നാണ് തിട്ടൂരം. അഥവാ വര്‍ഷത്തില്‍ നടത്തിവരുന്ന ഒഴിച്ചു കുടാന് പറ്റാത്ത പരിപാടിയാണെങ്കില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയായിരിക്കണം ഉദ്ഘാടകന്‍. ഐ.ആര്. പി.സിയുടെ ഉപദേശക സമിതി ചെയര്‍മാനായ പി.ജയരാജനെ ഇപ്പോള്‍ ഐ. ആര്.പി.സിയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ല.
ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം
തെരഞ്ഞെടുപ്പ് കത്തി നില്‍ക്കെ ജയരാജന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം പ്രഖ്യാപിച്ച ഐ ആര്‍പിസിയുടെ നടപടി പാര്‍ട്ടി ജില്ലാനേതൃത്വത്തിന്റെ അപ്രീതിക്കിരയായിട്ടുണ്ട്. സിപിഎമ്മിന് കീഴില്ലല്ലാതെ ഐആര്‍പിസിക്ക് സ്വതന്ത്രമായ മുഖം വേണ്ടെന്നാണ് ജില്ലാനേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല ഐആര്‍പിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ പിരിച്ച ഫണ്ട്, ചെലവഴിച്ച രീതി, മറ്റു പ്രാദേശിക തലത്തില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ എന്നിവയുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ് സി.പി. എം. യുനിറ്റ്തലത്തില് ഇതിന്റെ കണക്കുകള്‍ അവതരിപ്പിക്കാന്‍ ഓരോഘടകത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കറപുരളാത്ത കമ്യുണിസ്റ്റ്കാരന്
കറപുരളാത്ത കമ്യുണിസ്റ്റ്കാരന്, മനുഷ്യ സനേഹി, നിസ്വാര്ഥകര്മയോഗി തുടങ്ങിയ വിശേഷണങ്ങളും പൊതുസമ്മതിയും പി ജയരാജന് ലഭിച്ചത് ഐആര്പിസിയുടെപ്രവര്ത്തനങ്ങളിലുടെയാണ്. ഒരുവശത്തു അക്രമം തകര്‍ക്കുമ്പോഴും മറുവശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അപ്പോസ്തലനായി പി.ജയരാജന് അണികളില്‍ പരിവര്‍ത്തിക്കപ്പെട്ടു. കണ്ണുരില്‍ പാര്‍ട്ടിയെന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്നുമാണ്. ഇതിനു താഴെ ഇ.പിയും എം.വി ഗോവിന്ദനും, പി.കെ ശ്രീമതിയും. ഇതിനു താഴെയാണ് എം.വി ജയരാജന്, പി.ജയരാജന്, കെ.പി സഹദേവന്, ജയിംസ് മാത്യു എന്നിവരുടെസ്ഥാനം. ഈ ശ്രേണി മറികടന്നുകൊണ്ടുകണ്ണുരിലെ ചെഞ്ചോര സുര്യനാകാനാണ് ജയരാജന് ശ്രമിച്ചത്. ഇതോടെ പിണറായി കോപത്തിനും ഇരയായി.
പി ശശി റീലോഡഡ്
ലൈംഗിക വിവാദത്തില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്തായ മുന്‍ജില്ലാസെക്രട്ടറി പി. ശശി അതിശക്തമായി തിരിച്ചുവന്നുവെന്നാണ് കണ്ണുര്‍ സി.പി. എമ്മിലെ പുതിയ വര്‍ത്തമാനം. സംഘടനാ തലപ്പത്തും പൊതുപരിപാടികളിലും ജില്ലാസെക്രട്ടറിയെന്ന സ്ഥാനത്ത്് എം.വി ജയരാജന് പങ്കെടുക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ചക്രം തിരിക്കുന്നത് അണിയറയില്‍ നിന്നും പി.ശശിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യങ്ങള് കണ്ണുര്‍ പാര്‍ട്ടിയില്‍ നടപ്പാക്കുന്നതും വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തി നല്‍കുന്നതും പി.ശശി തന്നെ. അഴീക്കോടന്‍ മന്ദിരത്തില്‍ ജില്ലാസെക്രട്ടറിക്കു മുകളിലാണ് ഇപ്പോള്‍ പി.ശശിയുടെ സ്ഥാനം.ഡി.വൈ. എഫ്. ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ പത്തരമാറ്റോടെയാണ് പി.ശശിയുടെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചു വരവ്. ഇപ്പോള്‍ ലോയേഴ്സ് യുനിയന്റെ തലപ്പത്തുള്ള ശശി എല്‍.ഡി. എഫ് ഭരണം അവസാനിക്കുന്നതിനു മുന്‍പേ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായേക്കും.
ശശിവക ആയുധങ്ങള്‍ ഒരുങ്ങുന്നു?
ശശിയെ പാര്‍ട്ടിയില്‍ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് പി ജയരാജന്. മന്ത്രി കെ.കെ ശൈലജ, പി.കെ ശ്രീമതി, ഇ.പി ജയരാജന്, ജയിംസ് മാത്യു , എം.വി ഗോവിന്ദന് തുടങ്ങിയവരാണ് മറ്റു ചിലര്‍. ഇതില്‍ പി.കെ ശ്രീമതി തെരഞ്ഞെടുപ്പില്‍ നാണംകെട്ട് തോറ്റ് ഒരുവഴിക്കായി. ബന്ധു നിയമനത്തില്‍ ഇ.പിയുടെ മന്ത്രിപണി താല്‍ക്കാലികമായെങ്കിലും തെറിച്ചു. ജയിംസ് മാത്യുവിനെതിരെ റിയല്‍ എസ്റ്റേറ്റ് ലോബിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.മന്ത്രി കെകെ ശൈലജ, എംവി ഗോവിന്ദന്, കെപി സഹദേവന് എന്നിവരാണ് ബാക്കിയുള്ളത്. തന്നെ പുറത്താക്കിയ ഓരോരുത്തര്‍ക്കുമെതിരെ അണിയറയില്‍ ശശിവക ആയുധങ്ങള്‍ ഒരുങ്ങുന്നുണ്ട്. വടകരയില്‍ പി.ജയരാജനെ സ്ഥാനാര്‍ഥിയാക്കി കണ്ണുരില്‍ നിന്നും കെട്ടുകെട്ടിച്ച പിണറായിയുടെ ബുദ്ധിക്കു പിന്നില്‍ പി.ശശിയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. സംഗതിഉള്ളതായാലും ഇല്ലാത്താതായാലും പാര്‍ട്ടിയില്‍ ശശിക്കെതിരെ നീങ്ങിയവര്ക്കൊക്കെ മുട്ടന്‍ പണി കിട്ടിക്കൊണ്ടിരിക്കുകയാണ്.
പോര് ജയരാജനും പിണറായിയും തമ്മില്‍
കണ്ണുര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജില്ലാകമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിനു മുകളിലുടെ ഒരീച്ച പറന്നാല്‍പ്പോലും അതു മുഖ്യമന്ത്രി പിണറായി വിജയനറിയും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുപ്പോലും ആ നെറ്റ് വര്‍ക്കില്ല. എ. എന്‍ ഷംസീര്‍ എം. എല്‍. എ, കെ.കെ രാഗേഷ് എം.പി എന്നീ യുവ നേതാക്കളാണ് കണ്ണുരില്‍ പിണറായിയുടെ കണ്ണും കാതും. അതാണ് തലശേരിയില്‍ സി.ഒ.ടി നസീര്‍ അക്രമക്കിപ്പെടുംമുന്പെ ആവിവരവും മുഖ്യമന്ത്രിയറിഞ്ഞുവെന്ന ആരോപണം ഉയരാന്‍ കാരണം. ഒന്നു മുള്ളാന്‍പോലും പിണറായിയുടെ അനുവാദം ചോദിക്കുന്നയാളാണ് ഷംസീര്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുമായും നല്ല അടുപ്പവുമുണ്ട്. ഇങ്ങനെയുള്ള ഷംസീര്‍ എടുത്തുചാടി ഒന്നും ആലോചിക്കാതെ നസീറിനെ വകവരുത്താന്‍ പറയുമോയെന്ന സംശയം കണ്ണുര്‍ ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്.
ഒരു വെടിക്ക് രണ്ടുപക്ഷി
നസീറിനെ ജീവച്ഛവമാക്കിയതോടെ ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന നേട്ടമാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിച്ചത്. ഒന്നാമത് തലശ്ശേരിയില്‍ അഴിമതി ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന നസീറിനെ വെട്ടി നുറുക്കി കിടപ്പുരോഗിയാക്കാന്‍ കഴിഞ്ഞു. രണ്ടാമത് ഈ വധശ്രമം സമര്‍ഥമായി പി.ജയരാജന്റെ ചുമലില്‍ ചാരാനുമായി.പശുവിന്റെ പുറത്തുകയറി ചെള്ളിനെ കൊത്തി തിന്നുന്ന കാക്കയുടെ വിശപ്പും മാറി പശുവിന്റെ കടിയും മാറിയെന്ന ചൊല്ലുപോലെയാണ് സി.ഒ.ടി നസീര്‍ വധശ്രമം കൊണ്ടു അതു ആസുത്രണം ചെയ്തവര്‍ക്കുള്ള നേട്ടം. എന്നാല്‍ ഇതിന്റെ പിന്നിലുളള കുബുദ്ധി തുടക്കത്തിലെ തിരിച്ചറിഞ്ഞ പി.ജയരാജന് തനിക്കു ഈക്കാര്യത്തില്‍ പങ്കില്ലെന്നു നസീറിനെ സന്ദര്‍ശിച്ചു കൊണ്ട് വ്യക്തമാക്കിയതോടെ ആപ്ലാന്‍ പൊളിയുകയുണ്ടായി.
പിണറായിപ്പേടി ജയരാജന് അതിജീവിക്കുമോ...
ഇന്ത്യയില്‍ മോഡിപ്പേടിയെപ്പോലെ കേരളത്തില്‍ പിണറായിപ്പേടിയില്ലെന്നു മുഖ്യമന്ത്രിക്ക് നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും കണ്ണുരില്‍ അതല്ല സ്ഥിതി. പിണറായിയുഗ്ഗെ ഉഗ്രകോപമേറ്റവര് പാര്‍ട്ടിക്കുള്ളിലായാലും പുറത്തായാലും ഭസ്മമായിപോകുമെന്ന് ഉറപ്പ്. ഈ പിണറായിപ്പേടി പി.ജയരാജന് അതിജീവിക്കുമോയെന്ന ചോദ്യമാണ് സി.പി. എമ്മില്‍ നിന്നുമുയരുന്നത്. പിണറായിയുടെ പകയ്ക്കു ഇരായായവര്‍ പിന്നിട് പാര്‍ട്ടിയില്‍ അധികകാലം വാണിട്ടില്ലെന്നതാണ് ചരിത്രം. സര്വസംഹാരരുപിയായ പിണറായിയുടെ പാദങ്ങളില്‍ സാഷ്ടാംഗം വീണിട്ടും മാപ്പുലഭിക്കാത്തവരുണ്ട് പാര്‍ട്ടിയില്‍. എന്നാല്‍ പിണറായിപ്പേടി തനിക്കേശില്ലെന്ന നിലപാടിലാണ് പി ജയരാജന്. തെരഞ്ഞെടുപ്പുക്കാലത്ത് മുഖ്യമന്ത്രിയുടെ കുടെസ്ഥാനാര്ഥിയായിട്ടും ഒരൊറ്റപരിപാടിയിലും പി ജയരാജന് പങ്കെടുത്തിട്ടില്ല.
പി ജയരാജന് സുവർണ്ണാവസരം
ഇതുകുടാതെ ഇപ്പോള്‍ ഷംസീര്‍ കുടുങ്ങിയ ഊരാക്കുടുക്ക് തനിക്ക് ലഭിച്ച സുവര്‍ണാവസരമായിട്ടാണ് ജയരാജന് കാണുന്നത്. ഷംസീര്‍ തലശേരിയിലെ നാലു ലോക്കല്‍ കമ്മിറ്റി നേതാക്കളുമായി ചേര്‍ന്ന് അക്രമം ആസുത്രണം ചെയ്തുവെന്നാണ് ജയരാജനും അദ്ദേഹത്തെ അനുകുലിക്കുന്നവരും ആരോപിക്കുന്നത്. ഷംസീറിനെതിരെയുളള ഓരോനീക്കവും അദ്ദേഹത്തിന്റെ ഗോഡ് ഫാദറായ പിണറായി വിജയനിലാണ് കൊള്ളുക. അതുകൊണ്ടു തന്നെ തലശേരിയില്‍ ഷംസീര്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍ അതിന്റെ ക്ഷീണവും മുഖ്യമന്ത്രിക്കു തന്നെയാണ്. അതുകൊണ്ടാണ് നിയമസഭയില്‍ ഷംസീറിനെ തള്ളക്കോഴി കുഞ്ഞിനെ സംരക്ഷിക്കുന്നതുപ്പോലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിനു എറിഞ്ഞു കൊടുക്കാതെ സംരക്ഷിച്ചത്.