മാഹി ദേശീയപാത ഉപരോധിച്ച കൗണ്‍സിലറെ അറസ്റ്റു ചെയ്തു നീക്കി: ആവശ്യം റോഡിലെ അറ്റകുറ്റപ്പണി!!
മാഹി: ദേശീയപാതയില്‍ മാഹി പാലത്തിന് മുകളില്‍ റോഡ് ഉപരോധിച്ച മാഹി നഗരസഭാ മുന്‍ കൗണ്‍സിലര്‍ പള്ളിയന്‍ പ്രമോദിനെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മാഹി പാലത്തിന് മുകളിലും പാലം മുതല്‍ കെ.ടി.സി കവല വരെയുമുള്ള തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ശനിയാഴ്ച രാവിലെ 10.15 ഓടെയാണ് സമരം നടന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പ്: കണ്ണൂരിൽ വീട്ടമ്മയ്ക്കു് നഷ്ടമായത് ലക്ഷങ്ങള്‍, ആവശ്യപ്പെട്ടത് ഇന്റസ്റ്റഗ്രാമിൽ!
പത്ത് മിനിട്ടോളം ഗതാഗത തടസ്സമുണ്ടായി. മാഹി പള്ളി തിരുനാള്‍ തുടങ്ങുന്നതിന് മുന്‍പ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മാഹി പാലം മുതല്‍ കെ.ടി.സി കവല വരെയുള്ള റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടത് മയ്യഴി ഭരണകൂടമാണ്. പാലത്തിനു മുകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് കണ്ണൂര്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗവും. പാലത്തിനു മുകളില്‍ മെക്കാഡം ടാറിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി പൊട്ടിപ്പൊളിഞ്ഞ ടാര്‍ ഭാഗം മുഴുവന്‍ നീക്കി ഗതാഗതയോഗ്യമാക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി ശശിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് മുന്‍ കൗണ്‍സിലര്‍ പറഞ്ഞു.
തിരുനാള്‍ തുടങ്ങിയതോടെ മാഹിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ദുരിതത്തിന് കാരണമാകും. മാഹി ദേശീയപാത അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ന്യൂമാഹി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ആര് റസാഖും ന്യൂമാഹി യു.ഡി.എഫ് ചെയര്മാന് കെ.കെ ബഷീറും ആവശ്യപ്പെട്ടു.