പേരാവൂരിൽ സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് രോഗിയായ യുവാവ് ജീവനൊടുക്കി
പേരാവൂര്‍: പേരാവൂരിലെ സിഎഫ്എല്‍ടിസിയില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു. മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച്ചപുലര്‍ച്ചെ ഒരു മണിയോടെ സി.എഫ്.എല്‍.ടി.സിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് ചന്ദ്രേഷിനെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങള്‍: രേഷ്മ, രമിത, രമ്യ.
ഇതിനിടെ കണ്ണുർ ജില്ലയില്‍ പുതുതായി 1243 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു സമ്പര്‍ക്കത്തിലൂടെ 1224 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.87 ശതമാനമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 187701 ആയി. ഇവരില്‍ 836 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 178736 ആയി. 1076 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5998 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 5168 പേര്‍ വീടുകളിലും ബാക്കി 830 പേര്‍ വിവിധ ആശുപത്രികളിലുംസി.എഫ്എല്‍ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27165 പേരാണ്. ഇതില്‍ 26356 പേര്‍ വീടുകളിലും 809 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1506606 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1505698 എണ്ണത്തിന്റെ ഫലം വന്നു. 908 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.












Click it and Unblock the Notifications