കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് ചാടിയ കൊവിഡ് രോഗി പിടിയിൽ: മുങ്ങിയത് മോഷണക്കേസിലെ പ്രതി
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയ്ക്കിടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. ഇയാൾ രക്ഷപ്പെട്ടതോടെ തന്നെ പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഇരിട്ടി ടൌണിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചരക്കണ്ടി മെർഡിക്കൽ കോളേജിൽ നിന്ന് ഇയാൾ രക്ഷപ്പെടുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച മോഷണക്കേസിലെ പ്രതിയായ ഇയാൾക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ്; 724 പേർക്ക് സമ്പർക്കത്തിലൂടെ! 968 പേർക്ക് രോഗമുക്തി
കൊവിഡ് സ്ഥിരീകരിച്ച ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യം ഓട്ടോഡ്രൈവറിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിക്കുകയും തുടർന്ന് ഒരു പ്രൈവറ്റ് ബസിൽ കയറി മട്ടന്നൂർ സ്റ്റാൻഡിൽ ഇറങ്ങുകയും ചെയ്യുകയായിരുന്നു. മട്ടന്നൂരിൽ സ്റ്റാൻഡിൽ നിന്ന് പ്രൈവറ്റ് ബസിൽ സഞ്ചരിച്ചാണ് ഇരിട്ടിയിൽ എത്തിയതെന്നും കണ്ടെത്തിയിരുന്നു. രണ്ട് പ്രൈവറ്റ് ബസുകളിൽ ഇയാൾ സഞ്ചരിച്ച സാഹചര്യത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട സ്ഥിതിയാണ്.
ഇരിട്ടി ടൌണിൽ വെച്ച് ഇയാളെ കണ്ടെത്തിയ പോലീസ് തടഞ്ഞുവെച്ച ശേഷം പിപിഇ കിറ്റ് ധരിച്ച് തിരിച്ചെത്തിയ ശേഷമാണ് പിടികൂടുന്നത്. ഇപ്പോഴുള്ള മോഷണക്കേസിന് പുറമേ ഇരിട്ടി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുന്നത്. എന്നാൽ കൊവിഡ് പരിശോധനാ ഫലം വന്നതോടെ കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിക്കുന്നത്. പ്രതിയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയി സമ്പർക്കത്തിലായ ആറളം സ്റ്റേഷനിലെ ഏഴ് പോലീസുകാരെയും ഇതോടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.