പുന്നോല്‍ ഹരിദാസന്‍ വധം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിയിൽ
തലശേരി: ന്യൂമാഹി പുന്നോലിലെ സി.പി. എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നോല്‍ സ്വദേശികളായ പ്രജിത്ത്, പൊച്ചറദിനേശന്‍, പ്രജൂട്ടിയെന്ന പ്രഷീജെന്നവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന.
അതേസമയം, ന്യൂമാഹി പുന്നോലിലെ സി.പി.എം പ്രവര്‍ത്തകന്‍ ന്യൂമാഹി കൊരമ്പില്‍ താഴെ കുനിയില്‍ ശ്രീ മുത്തപ്പൻ വീട്ടില്‍ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. മൂന്ന് തവണ പ്രതികള്‍ ഹരിദാസിനെ വധിക്കാനായി ലക്ഷ്യമിട്ടിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

അന്വേഷണം അന്തിമഘട്ടത്തിലാണിപ്പോള്‍. ഇവരുടെ അറസ്റ്റു കൂടി രേഖപ്പെടുത്തുന്നതോടെ ഹരിദാസന്‍ വധത്തിലെ ചിത്രം തെളിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഗൂഡാലോചനയില്‍ പത്തോളം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും കണ്ണികളാണെന്നാണ് വിവരം. ജുഡീഷ്യല്‍കസ്റ്റഡിയില്‍ നിന്നും വിട്ടു കിട്ടിയ തലശേരി നഗരസഭാ കൗണ്‍സിലറും ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റുമായ കൊമ്മല്‍ വയലിലെ കെ. ലിജേഷ് (38), ആര്‍.എസ്.എസ് മുഖ്യശിക്ഷക് പുന്നോല്‍ ദേവീ കൃപയിലെ അമല്‍ മനോഹരന്‍ (27), ഖണ്ഡകാര്യവാഹക് പുന്നോല്‍ കെ.വി ഹൗസില്‍ കെ.വി വിമിന്‍ (29), ഗോപാലപേട്ട സുനേഷ് നിവാസില്‍ സുനേഷ് എന്ന മണി (26) കെ.ലിജേഷ് എന്നിവരെ കസ്റ്റഡിയിലുള്ള പ്രതികളുമൊന്നിച്ചു ചോദ്യം ചെയ്തു വരികയാണ്.
ഇവരില്‍ നിന്നും നിര്‍ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ന്യൂമാഹി, ചെമ്പ്ര, കല്ലിക്കണ്ടി ഭാഗങ്ങളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ ചിലരെ കേസില്‍ പങ്കില്ലെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രതികളെ അവരവരുടെ വീടുകളില്‍ നിന്നുമാണ് സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞ് പൊലിസ് മാഹി പൊലിസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഇവിടെ നിന്നും ചോദ്യം ചെയ്യാനായി കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Recommended Video
ഉത്സവാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് രാഷ്ട്രീയ വൈര്യത്തില്‍ കലാശിച്ചത്. ഹരിദാസന്റെ മര്‍ദ്ദനത്തില്‍ ആര്‍. എസ്. എസ് നേതാവുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഹരിദാസന്‍ ആര്‍. എസ്. എസ് നേതാവിനെ ചവുട്ടിവീഴ്ത്തിയെന്നാരോപിച്ചു ഭീഷണിയുയര്‍ന്നിരുന്നു. ഉത്സവം കഴിഞ്ഞതിനു ശേഷവും ഈ മേഖലയില്‍ സംഘര്‍ഷത്തിന് അയവുവരാത്തതിനാല്‍ ഹരിദാസന് മത്സ്യബന്ധനത്തിന് പോവാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ ഹരിദാസനെ തേടി അക്രമിസംഘം വീട്ടുപരിസരത്തെത്തിയെന്നാണ് സൂചന.












Click it and Unblock the Notifications