തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം, പോലീസിന് നേരെയും ആക്രമണം

തലശേരി: തലശേരി താലൂക്കില്‍ രാഷ്ട്രീയ സംഘർഷം വീണ്ടും പിടിമുറുക്കുന്നു. തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി പാലത്തിന് സമീപം തിറ മഹോത്‌സവത്തിനിടെയില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അടിയറ വരവിനിടെയാണ് അക്രമം അരങ്ങേറിയത്. സംഘര്‍ഷം തടയാനെത്തിയ പൊലിസിനെയും കൈയേറ്റം ചെയ്തു. പൊലിസിനെതിരെ അതിക്രമം കാണിച്ച അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുകൂടാതെ പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കുറ്റത്തിന് ഇരു പാര്‍ട്ടികളിലെയും കണ്ടാലറിയാവുന്ന എട്ടു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നേരത്തെ പാനൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിലുണ്ടായ കോണ്‍ഗ്രസ് -ആര്‍ എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്ന് പന്ന്യന്നൂര്‍, പൂക്കോം, പാനൂര്‍ മേഖലയില്‍ സഥിതി സ്‌ഫോടനാത്മകമായി തുടരുകയാണ്. പന്ന്യന്നൂരില്‍ ആര്‍.എസ്.എസ് ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി.ടി.കെ അനീഷ്, കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി ഹാഷിം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നേരെ ആക്രണമണം നടന്നിരുന്നു. വീടുകള്‍ക്ക് നേരെയും അക്രമം നടന്നതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പരുക്കേറ്റിരുന്നു. ഒരാഴ്ച്ചക്ക് ശേഷം അക്രമ സംഭവങ്ങള്‍ക്ക് അറുതി വന്നെന്ന ആശ്വാസത്തിനിടെയാണ് കഴിഞ്ഞ ദിവസം പൂക്കാത്ത് ആര്‍.എസ്.എസ് നേതാവ് വീട്ടിന് നേരെ അക്രമമുണ്ടായത്.
പൊതുവേ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന് പേര് കേട്ട പാനൂര്‍ ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്- ബി.ജെ.പി സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. അവിചാരിതമായി നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടാകാമെന്ന നിഗമനത്തില്‍ പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. രാത്രി റോഡുകളില്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ സമാധാനയോഗം വിളിക്കാന്‍ ഇതുവരെ പോലീസ്തയ്യാറായിട്ടില്ലെന്ന പരാതി ശക്തമാണ്. എന്നാല്‍ തലശേരി താലൂക്കില്‍ സ്ഥിതി വഷളാക്കുന്നത് നേതാക്കള്‍ തന്നെയാണെന്നാണ് പൊലിസ് പറയുന്നത്.
പാനൂരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതും നേതാക്കളുടെ കൊലവിളി പ്രസംഗങ്ങളും സ്ഥിതി വഷളാക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം വ്യാപാരങ്ങളും ഉത്സവങ്ങളും കൂട്ടായ്മകളും സജീവമാകുന്ന കാലത്ത് തലശേരി താലൂക്കില്‍ വീണ്ടും അക്രമ രാഷ്ട്രീയം തലപൊക്കിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.












Click it and Unblock the Notifications