മരണവീട്ടില്‍ മൃതദേഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കം; സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കുയിലൂരില്‍ സി.പി.എം, ബി.ജെ.പി പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട്. പൊലിസ് ഇടപെടല്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞു പോയത്.

ഇരിക്കൂര്‍: ഇരിക്കൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കുയിലൂരില്‍ മരണവീട്ടില്‍ മൃതദേഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനെ ചൊല്ലി രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. കണ്ടാലറിയാവുന്ന ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സി.പി.എം, ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിക്ക് ഇരിക്കൂര്‍ പൊലിസ് സ്റ്റേഷനില്‍ എസ്. ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസമാധാനയോഗം വിളിച്ചിട്ടുണ്ട്.
ഞായറാഴ്ച്ചയാണ് കുയിലൂരിലെ ഓട്ടോ ടാക്സി ഡ്രൈവര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്ത് (40 ) മരണമടഞ്ഞത്. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം അന്നേ ദിവസം വൈകുന്നേരം വീട്ടിലെത്തിക്കുകയായിരുന്നു. പ്രജിത്തിന്റെ സഹോദരന്‍ തിരുവനന്തപുരത്തു നിന്നും വരുന്നതിനാല്‍ വൈകിട്ട് ഏഴുമണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയായിരുന്നു.
ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം മുഴക്കിയത് സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലാന്‍ കൈയ്യില്‍ പൂക്കളുമായി നിന്നതോടെ ഇതിനിടെയില്‍ സി.പി.എം പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കാനെടുക്കുകയായിരുന്നു. ഇതോടെ മൃതദേഹം കരസ്ഥമാക്കാനായി പിടിവലി തുടങ്ങുകയായിരുന്നു.

മൃതദേഹം ബലപ്രയോഗത്തിലൂടെ കരസഥമാക്കിയ ഒരു വിഭാഗം ശ്മശാനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനു പിന്നാലെ വിറകുകൊളളികളും മറ്റുമായി മറ്റേ വിഭാഗം പിന്‍തുടരുകയായിരുന്നു. ഇതിനിടെയില്‍ ഉന്തും തളളൂം കൂട്ടയടിയും നടന്നു. ഇതിനിടെ പ്രശ്നത്തില്‍ ഇടപ്പെട്ട ഇരിക്കൂര്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം എല്ലാവരെയും അവിടുന്ന് ബലപ്രയോഗത്തിലൂടെ മാറ്റി.
സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ഐവര്‍മഠം ജീവനക്കാരെയും ബന്ധുക്കളെയും മാത്രം അവിടെ നിര്‍ത്തി രാത്രി പത്തുമണിയോടെ സംസ്‌കരിക്കുകയായിരുന്നു. ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ ഉളിക്കല്‍ പൊലിസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മുപ്പതോളം പൊലിസുകാരാണ് സംഭവ സമയത്ത് അവിടെയുണ്ടായിരുന്നത്.
പൊലിസ് ഇടപെടല്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും അവിടെ നിന്നും പിരിഞ്ഞു പോയത്. സി.പി. എമ്മിന് സ്വാധീനമുളള സ്ഥലങ്ങളില്‍ ഹിന്ദുവീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ പോലും ഹൈന്ദവാചാര പ്രകാരം നടത്താന്‍ സമ്മതിക്കാത്ത സമീപനമാണ് നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി പടിയൂര്‍ കല്യാട് പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു.
ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രജിത്തിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കുന്നതിനിടെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൃതദേഹം ബലപ്രയോഗത്തിലൂടെ എടുത്തുകൊണ്ടു പോയെന്നാണ് ബി.ജെ. പി പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. സി.പി.എം, ബി.ജെ.പി പാര്‍ട്ടികള്‍ക്ക് സ്വാധീനമുളള പ്രദേശമാണ് കുയിലൂര്‍.












Click it and Unblock the Notifications