വെന്റിലേറ്ററില് നിന്നും നീക്കം ചെയ്താൽ കോൺഗ്രസ് മരിച്ചു പോകും, പരിഹസിച്ച് എംവി ജയരാജൻ
കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വെൻറിലേറ്ററിൽ നിന്നും നീക്കം ചെയ്താൽ കോൺഗ്രസ് മരിച്ചു പോകുമെന്ന അവസ്ഥയിലാണിപ്പോൾ എന്ന് ജയരാജൻ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' മധ്യപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുദ്രാവാക്യം " വിൽക്കാൻ ഉള്ളതല്ല നിലനിൽക്കാൻ ഉള്ളതാണ് " എന്നതായിരുന്നു. രാജ്യത്തുടനീളം കോൺഗ്രസ് എംപി മാരെയും എംഎൽഎമാരെയും ബിജെപി വിലക്ക് വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈ മുദ്രാവാക്യം കോൺഗ്രസ് ഉയർത്തിയത്. വെൻറിലേറ്ററിൽ നിന്നും നീക്കം ചെയ്താൽ കോൺഗ്രസ് മരിച്ചു പോകുമെന്ന അവസ്ഥയിലാണിപ്പോൾ.
കോവിഡ് കാലത്ത് കോടികൾ നൽകി എംഎൽഎമാരെ ബിജെപി വിലക്കുവാങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല . ഒരാൾക്ക് 35 കോടിയാണ് മധ്യപ്രദേശിൽ വില നിശ്ചയിച്ചത്. ബിജെപി ആയതുകൊണ്ട് എന്തും ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം കരുതേണ്ടതായിരുന്നു. 28 നിയമസഭാ സീറ്റുകളിലേക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 25 പേർ ബിജെപി പണ ചാക്കിൽ കയറിയതും മൂന്നു പേർ മരണപ്പെട്ടതും മൂലമാണ് ഒഴിവ് വന്നത്.
2018ൽ കോൺഗ്രസ് ജയിച്ച് അധികാരത്തിലെത്തി. ബിജെപി ഭരണ വിരുദ്ധ വികാരമാണ് കോൺഗ്രസിന് അന്ന് തുണയായത്. ഒരു വർഷം ഭരണം കാത്തു സൂക്ഷിക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് കോൺഗ്രസിന് മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെട്ടത്. 28 ൽ 19 നിയമസഭാ സീറ്റുകളും ബിജെപി ജയിച്ചത് എന്തുകൊണ്ടാണെന്ന് തമ്മിലടിക്കുന്ന കോൺഗ്രസ് ദേശീയ നേതൃത്വം ഒരു ആത്മപരിശോധന നടത്തുമോ?. 2018 ൽ ജയിച്ച സീറ്റുകൾ എല്ലാമാണ് കോൺഗ്രസിന് നഷ്ടപ്പെട്ടത്. രണ്ടു സന്യാസിമാരുടെ നേതൃത്വത്തിൽ മൃദു ഹിന്ദുത്വ പ്രചരണം ആയിരുന്നു കോൺഗ്രസിന്റെ മുഖ്യ പ്രചാരവേല.
തീവ്ര ഹിന്ദുത്വ വാദികൾ ആയ ബിജെപി മൃതു ഹിന്ദുത്വവാദികളെ മുമ്പ് എംഎൽഎമാരെ പണച്ചാക്കിൽ കയറ്റിയതുപോലെ വോട്ടുകൾ ചാക്കിൽ കയറ്റി പരാജയപ്പെടുത്തി. രാഷ്ട്രീയ പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളും പ്രചരണരംഗത്ത് കോൺഗ്രസ് ഉപേക്ഷിച്ചതും കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നതയും ഇതിനുപുറമേ മധ്യപ്രദേശിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി. കോൺഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രം ഉണ്ടായിരുന്നില്ല.
ബിജെപിക്ക് ആണെങ്കിൽ കുതന്ത്രം ഉണ്ടായിരുന്നു. ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് നേതാവ് കമൽനാഥ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വൻതോതിൽ പ്രചരണായുധം ആക്കാൻ ബിജെപിക്ക് കഴിഞ്ഞു. മധ്യപ്രദേശിലും മുല്ലപ്പള്ളിമാരുണ്ട്. വിൽക്കാൻ ഉള്ളതല്ല എന്ന് കോൺഗ്രസ് പറയുമ്പോൾ കോടികൾ നൽകിയാൽ വിലക്ക് വാങ്ങാൻ കഴിയും വിധത്തിലാണ് കോൺഗ്രസിൻറെ എംഎൽഎമാർ എന്നത് ദയനീയമാണ്''.