"ഇരന്നുവാങ്ങിയ മരണം" എന്നായിരുന്നില്ലേ കൊലയാളികളെ ന്യായീകരിച്ച് സുധാകരന്‍ പറഞ്ഞത്: എംവി ജയരാജന്‍
കണ്ണൂർ: രാഹുൽ ഗാന്ധി എം.പി യുടെ വയനാട് ഓഫീസിൽ നടന്ന അതിക്രമങ്ങളെ അപലപിക്കുന്നുവെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പ്രസ്തുത വാർത്ത കണ്ടയുടനെ എസ് എഫ് ഐ സംസ്ഥാന നേതൃത്വം ആ വിഷയത്തെ തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സി പിഎം നേതൃത്വം ഉൾപ്പടെ പൊതുവിൽ എല്ലാവരും ആ അതിക്രമത്തെ തള്ളിപ്പറഞ്ഞതുമാണ്. അതാണ് ശരിയായ ഇടപെടൽ. എസ് എഫ് ഐ- സി പി എം നേതൃത്വം സ്വീകരിച്ച ആ രീതിയും അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രണ്ട് ദിവസം കൊണ്ട് അറിയാവുന്ന കാര്യമേയുള്ളു; ദിലീപ് നടത്തുന്നത് അനാവശ്യ വാദം: അഡ്വ.ടിബി മിനി
എന്നാൽ, എസ് എഫ് ഐ പ്രവർത്തകനായ സ ധീരജ് കൊല്ലപ്പെട്ടപ്പോൾ കെ പി സിസി പ്രസിഡന്റിന്റെ പ്രസ്താവന എന്തായിരുന്നു..? "ഇരന്നുവാങ്ങിയ മരണം" എന്നായിരുന്നില്ലേ കോൺഗ്രസ്സ് കൊലയാളികളെ ന്യായീകരിച്ച് കെ പി സി സി പ്രസിഡന്റ് അന്ന് പറഞ്ഞത്. ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികൾക്ക് വേണ്ടി ശബ്ദിച്ചതാണ് കെ പി സി സി പ്രസിഡന്റിന്റെ പക്വത. അവിടെ, നിങ്ങൾ പറഞ്ഞത് തെറ്റെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ പല 'നിഷ്പക്ഷ' മാധ്യമങ്ങൾക്ക് പോലും കഴിഞ്ഞതുമില്ല. പിന്നല്ലേ കോൺഗ്രസിലുള്ളവരുടെ കാര്യം..!
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണ ശ്രമത്തെ സകലരും തള്ളിപ്പറഞ്ഞപ്പോഴും കെ പി സി സി പ്രസിഡന്റ് പറഞ്ഞതെന്താണെന്നതും കേരളത്തിന് മൂന്നിലുണ്ട്. അത് കുറ്റവാളികളായ യൂത്ത് കോൺഗ്രസ്സ് നേതാക്കളെ സംരക്ഷിക്കുമെന്നായിരുന്നു. വിമാനത്തിനുള്ളിൽ ഇത്തരം കാര്യങ്ങൾ ആരും പ്രോത്സാഹിപ്പിച്ചുകൂടാത്തതാണ്. എന്നാൽ അവിടെയും മാതൃകാപരമായി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ്സ് തയ്യാറായോ...!? 'ഏത് ചില്ലു കൂട്ടിലായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയും വരെ പ്രതിഷേധം' എന്ന മട്ടിലാണ് പ്രതിപക്ഷ നേതാവ് അന്ന് പ്രതികരിച്ചത്. സ്വകാര്യ ചടങ്ങുകളിലും വിമാന യാത്രകളിലുമൊന്നും അത്തരം പ്രതിഷേധം മുമ്പ് കേരളം കണ്ടിട്ടില്ല. ആ മാതൃകകൂടിയാണ്, അധികാരമില്ലാത്തതിന്റെ വെപ്രാളത്തിൽ കോൺഗ്രസ്സ് കേരളത്തിൽ ഇല്ലാതാക്കിയത്. അത് തുറന്നുകാണിക്കാൻ പോലും നട്ടെല്ലില്ലാതെ ചില മാധ്യമ പ്രവർത്തകർ 'നിഷ്പക്ഷ' ചായത്തിൽ മുങ്ങി, വലതുപക്ഷ നിലവിളി നടത്തിയതും നമ്മളെല്ലാം കണ്ടെന്നും അദ്ദേഹം ഓർപ്പമിക്കുന്നു.
വയനാട് എംപി ഓഫീസിന് നേരെ നടന്ന അതിക്രമം ആയാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാൻ സാധിക്കണം. വിദ്യാർത്ഥിയുടെ ജീവനെടുത്തവരെ തള്ളിപ്പറയാനുള്ള വിവേകം ഉണ്ടാവണം. ശരി പൊതുശബ്ദമാവട്ടെയെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.