പ്രതിപക്ഷം വികസനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹ്യക്ഷേമത്തിലുമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഫെഡറിലിസത്തെ തകർക്കുവാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തികപരമായി ഏറെ പരിമിതികളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ സർവ്വ തലസ്പർശിയായ വികസനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് മികച്ച കെട്ടിട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.കേരളം വികസന പാതയിൽ ഏറെ മുന്നിലാണ്. എന്നാൽ വികസനം തടസ്സപ്പെടുത്താമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയും സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് നാലുമണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർധ അതിവേഗ റെയിൽപാത നിർമിക്കാനുള്ള തയാറെടുപ്പിലാണ്. കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുകയാണ്.
വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം ജനങ്ങൾക്കു സർക്കാർ ഉറപ്പുവരുത്തും. പാർട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ പ്രചാരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുപാട് സമരപോരാട്ടങ്ങള്‍ കണ്ട മണ്ണാണ് കണ്ണൂരെന്നും പാറപ്രം സമ്മേളനം നടന്ന മണ്ണിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications