കതിരൂരില്‍ കലശഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ബോംബേറ്, മൂന്ന് പേര്‍ ആശുപത്രിയിൽ
തലശ്ശേരി: കതിരൂര്‍ പുല്യോട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലശം ഘോഷയാത്രക്കിടെ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വീട്ടുമുറ്റത്ത് നിന്ന് കലശ ഘോഷയാത്രവീക്ഷിക്കുന്നതിനിടെ ഘോഷയാത്രയില്‍ നിന്ന് ഓടിയെത്തിയ സംഘം അക്രമിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ ആശുപത്രിയിലായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരു വീടിന് ബോംബേറും നടന്നു.
കതിരൂര്‍ കൂറ്റേരിച്ചാലിലാണ് സംഘര്‍ഷം. ബുധനാഴ്ച വൈകിട്ട് കലശഘോഷയാത്ര കടന്ന് പോകുന്നത് കൂറ്റേരിച്ചാലിലെ പത്മാവതിയുടെ വിദ്യാവിഹാര്‍ എന്ന വീട്ടില്‍ നിന്ന് വീക്ഷിക്കുന്നതിനിടെ ഘോഷയാത്രയില്‍ നിന്ന് ഇരച്ചെത്തിയ സംഘം ഇവിടെ നിന്നിരുന്ന പത്മാവതിയുടെ മകനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പരിക്കേറ്റ റിക്‌സണ്‍ (27), ജിതേഷ് (35), മിഥുന്‍ (27) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന് തുടര്‍ച്ചയെന്നോണം ഇന്ന് പുലര്‍ച്ചെ പത്മാവതിയുടെ തറവാട്ട് വീടായ പാറേമ്മല്‍ പ്രേമന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു. കലശ ഘോഷയാത്രക്കിടെ സംഘര്‍ഷം ഉണ്ടാക്കിയവര്‍ തന്നെയാണ് ഇവിടെ ബോംബെറിഞ്ഞതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവര്‍ പരാതിപ്പെട്ടു. വീട്ടിന്റെ ജനാലകളും ചാരുപടിയും മറ്റും തകര്‍ന്നു. വീട്ടുമുറ്റത്ത് വീണാണ് ബോംബ് പൊട്ടിയത.
വീട്ടുചുവരിനും മുറ്റത്ത് നിര്‍ത്തിയിട്ട ഒമ്‌നി വാനിനും കേടുപാട് സംഭവവിച്ചു. നേരത്തെയുണ്ടായ വ്യക്തി വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് നിഗമനം. കതിരൂര്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications