തലശേരി ഇരട്ടക്കൊലപാതകകേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍
തലശ്ശേരി: ഇരട്ടക്കൊലപാത കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി.
റിമാന്‍ഡിലുള്ള മുഖ്യപ്രതി നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍ ജാക്‌സണ്‍ വില്‍സെന്റ് (28), വടക്കുമ്പാട് പാറക്കട്ടില്‍ മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍സത്താര്‍ (29), പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ (45), നെട്ടൂര്‍ വണ്ണത്താവീട്ടില്‍ നവീന്‍ (32) എന്നിവര്‍ക്കായാണ് അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എ.സി.പി കെ.വി ബാബു അപേക്ഷ നല്‍കിയത്.
നേരത്തെ കേസിലെ ആറ്, ഏഴ് പ്രതികളായ അരുണ്‍കുമാറിനെയും ഇ.കെ സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് ഇരുവരും. കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും. കഴിഞ്ഞ 23ന് തലശേരി വീനസ് കവലയിലായിരുന്നു നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ. ഖാലിദ് (52), സഹോദരി ഭര്‍ത്താവ് പൂവനാഴി ഷമീര്‍ (40) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.
ഇതിനിടെ ലഹരിമാഫിയെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് എല്ലാവിധി പിന്തുണയുമുണ്ടാകുമെന്ന് കെ. മുരളീധരന്‍ എം.പി. തലശേരിയില്‍ പഴയബസ് സ്റ്റാന്‍ഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വരിരുദ്ധ ബോധവല്‍ക്കരണല്ല വേണ്ടത് മറിച്ച് നടപടിയാണ്. കൊച്ചി കഴിഞ്ഞാല്‍ ലഹരിയുടെ ഹബ്ബായി തലശേരി മാറിയിരിക്കുകയാണ്.
യുവാക്കള്‍ പോലും ലഹരിയില്‍ അകപ്പെട്ടിരിക്കുകാണ്. ലഹരി വിരുദ്ധ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് തലശേരിയിലെ ഇരട്ടകൊലപാതകം. ഈ കേസിലെ ഒന്നാം പ്രതി പാറായി ബാബു സി.പി.എം പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമാണ്. പ്രതികളെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യമില്ല. പ്രതികള്‍ ലഹരി ഇടപാടില്‍ എത്തിപ്പെട്ടത് അന്വേഷിക്കണം. ബാറുകള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നില്‍ നിയന്ത്രണം വേണം. പലയിടത്തും പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തിരക്കിലാണ് സര്‍ക്കാരെന്നു കെ. മുരളീധരന്‍ എം.പി കുറ്റപ്പെടുത്തി.