കണ്ണൂരിലെ ജോസഫിന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും, നേതാക്കൾക്കെതിരെ കുരുക്ക്!!
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന് ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാടില്‍ മാറ്റമില്ലാതെ കുടുംബം. ഈകേസുമായി ബന്ധപ്പെട്ടു തങ്ങളുടെ പ്രാദേശിക നേതാക്കള്‍ കുടുങ്ങാതിരിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമവായ നീക്കം ഇതോടെ പൊളിഞ്ഞു. ഇതോടെ കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്ഹത്യാപ്രേരണാകുറ്റം ചുമത്തി കൂടുതല്‍ അന്വേഷണം നടത്തണമെന്ന ആവശ്യമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. നിലവില്‍ തളിപ്പറമ്പ് ഡി.വൈ. എസ്. പി ടി.കെ രത്നകുമാറാണ് കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിച്ചാലുടന്‍ വിശദമായ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.
ഒബിസി പട്ടിക: യോഗി ആദിത്യനാഥിന് അലഹബാദ് ഹൈക്കോടതിയുടെ തിരിച്ചടി, ഉപതിരഞ്ഞെടുപ്പ് നീക്കത്തിനിടെ!!
ജോസഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ മൊഴി രേഖപ്പെടുത്തിയാലേ വ്യക്തത കൈവരികയുള്ളൂ. ട്രസ്റ്റിനായി ആശുപത്രി കെട്ടിടം പണിതവകയില്‍ നല്‍കാനുള്ള 1.34കോടി രൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജോസഫിന്റെ മരണം എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ 65ലക്ഷം മാത്രമേ കരാര്‍പ്രകാരം ജോസഫിനു നല്‍കാനുള്ളൂവെന്നാണ് ഡവലപ്പേഴ്സ് ഡയരക്ടര്മാര് പൊലിസ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. 20നു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെറുപുഴയിലെ കെ. കരുണാകരന് സ്മാരക ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡവലപ്പേഴ്സ് ഡയരക്ടര്‍മാരുമായ എട്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസില്‍വച്ച് ട്രസ്റ്റ് ചെയര്‍മാനും കെ.പി.സി.സി മുന്‍നിര്‍വാഹക സമിതി അംഗവുമായ കെ. കുഞ്ഞികൃഷ്ണന് നായര്‍, സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, ലീഗ് നേതാവായ ടി.വി അബ്ദുല്‍സലീം, കെ.കെ സുരേഷ് കുമാര്‍, പി.എസ് സോമന്, സി.ഡി സ്കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സി.ഐ രാജഗോപാല്‍, എസ്.ഐ മഹേഷ് കുമാര്‍, എ.എസ്.ഐ തമ്പാന് എന്നിവരാണ് ചോദ്യം ചെയ്തത്.