കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഹബ്ബാകുന്നു: പരിശോധന ശക്തമാക്കി കസ്റ്റംസ്
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വർണ- ലഹരിക്കടത്തുകാരുടെ ഹബ്ബാകുന്നു. ഉദ്ഘാടനം ചെയ്തു ഒരു വർഷം തികയുന്നതിനു മുൻപെ രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്കു സമാനമായാണ് കണ്ണൂരിൽ നിന്നും സ്വർണവും വിദേശ കറൻസികളും ലഹരി വസ്തുക്കളും പിടികൂടുന്നത്. കസ്റ്റംസ് പരിശേധന ശക്തമാക്കിയതോടെയാണ് കൂടുതൽ പേർ വലയിലാകുന്നത്.
നെടുമ്പാശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് പേർ പിടിയിൽ, മൂന്ന് പേർ ഒളിവിൽ
വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉൽപന്നവും പിടികൂടിയിരുന്നു. ഞായറാഴ്ച പുലർച്ചെ 5.30നു ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി എം കെ അബ്ദുല്ലയാണു കസ്റ്റംസിന്റെ പിടിയിലായത്. 9 ലക്ഷം രൂപയ്ക്കു തുല്യമായ സ്വർണവും 4 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമാണു ഇയാളിൽ നിന്നുംപിടികൂടിയത്.
ചെക്ക്–ഇൻ ബാഗിൽ സൂക്ഷിച്ച റൈറ്റിങ് പാഡിനുള്ളിൽ ഫോയിൽ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. നേരത്തെവ്യാഴാഴ്ച ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ 2 കാസർകോട് സ്വദേശികളിൽ നിന്നു 10 ലക്ഷം രൂപയുടെ സ്വർണവും 20 ലക്ഷം രൂപയുടെ കുങ്കുമപ്പൂവും, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിയിൽ നിന്നു 36 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു. എന്നാൽ സ്വർണക്കടത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
കസ്റ്റംസ് അസി.കമ്മിഷണർ ഒ.പ്രദീപൻ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, പി.വി.സന്തോഷ് കുമാർ, ഇൻസ്പെക്ടർമാരായ അശോക് കുമാർ, ജോയി സെബാസ്റ്റ്യൻ, സന്ദീപ് കുമാർ, ഹവിൽദാർ പാർവതി എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്.