Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവിഎൻ ഇരിണാവ് ഇനി ഓർമ്മ ചിത്രം: വിടപറഞ്ഞത് പ്രശസ്ത ചലച്ചിത്ര നടിമാരുടെ മേക്കപ്പ് മാൻ

തളിപ്പറമ്പ്: വടക്കെ മലബാറിലെ അരങ്ങുകളെ ത്രസിപ്പിച്ച പ്രശസ്ത നാടക നടനും മേക്കപ്പ്മാനുമായ സിവിഎന്‍ (ചേണിച്ചേരി വളപ്പില്‍ നാരായണന്‍) ഇരിണാവ് വിട പറഞ്ഞു. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. തളിപ്പറമ്പില്‍ താമസിക്കുന്ന അദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. 1955ല്‍ പി.ജി ഇരിണാവ് (പയ്യനാട് ഗോവിന്ദന്‍ വൈദ്യര്‍) സംവിധാനം ചെയ്ത 'പ്രഹസനം' എന്ന രാഷ്ട്രീയ നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച സിവിഎന്‍ ആറ് പതിറ്റാണ്ടിലധികം നാടകത്തിന്റെ വിവിധ തലങ്ങളില്‍ നിറഞ്ഞുനിന്നു.

കേരളത്തിലെ ഒട്ടുമിക്ക നാടക രചയിതാക്കളുടെ രചനകള്‍ക്കും സിവി രംഗഭാഷ്യമൊരുക്കി. കെ.ടി മുഹമ്മദിന്റെ കാഫര്‍, കെ.എം.ആറിന്റെ രാജസൂയം, ഇബ്രാഹിം വെങ്ങരയുടെ ജഹന്നം, ഇകെ അയമുവിന്റെ ജ്ജ് നല്ല മന്‌സനാവാന്‍ നോക്ക്, തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍, കാലടി ഗോപിയുടെ ഏഴു രാത്രി, ഡോ. ടി.പി സുകുമാരന്റെ ആയഞ്ചേരി വല്യശ്മാന്‍, ഒകെ കുറ്റിക്കോലിന്റെ കളിയാട്ടം തുടങ്ങിയ പ്രശസ്തമായ നാടകങ്ങള്‍ക്ക് കലാ സംവിധായകനായും അഭിനേതാവായും ചമയക്കാരനായും സി.വി.എന്‍ കൈയ്യൊപ്പ് ചാര്‍ത്തി. ചമയക്കാരന്‍ എന്ന നിലയിലാണ് സി.വി.എന്‍ ഏറെ പ്രശസ്തനായത്.

irinavu-16091824

ഏതു കഥാപാത്രമായാലും അതിന്റെ തനിമയോടു കൂടി ചമയിച്ചെടുക്കാന്‍ സി.വി.എന്നിന് കഴിഞ്ഞു. നാടകരംഗത്തെയും ചലച്ചിത്ര രംഗത്തെയും അതുല്യരായ നിരവധിപേര്‍ സി വി എന്നിന്റെ ചമയത്തിന്റെ പൊലിമ അറിഞ്ഞവരാണ്. കോഴിക്കോട് ശാന്താദേവി, നിലമ്പൂര്‍ ആയിഷ, കണ്ണൂര്‍ ശ്രീലത, ശിവജി, മധുപാല്‍, മനുവര്‍മ്മ, റിസബാവ, ഇന്ദ്രന്‍സ്, കനകലത, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍, സംഗീത മോഹന്‍, ബേബി ചന്ദന, ബേബി ശ്രുതി തുടങ്ങി മൂന്നു തലമുറയിലെ അഭിനേതാക്കള്‍ക്ക് ചമയമൊരുക്കിയിട്ടുണ്ട് സിവിഎന്‍ മലബാറിലെ നാടക രംഗത്തെ കുലപതി കെ.എം.ആറിന് ചമയം നിര്‍വ്വഹിക്കാനുള്ള അപൂര്‍വ്വ സൗഭാഗ്യവും സി.വി.എന്നിന് ഉണ്ടായി.

1986ല്‍ സെപ്ംബര്‍ 24 മുതല്‍ 28 വരെ തൃപ്പൂണിത്തുറ സീമ ഓഡിറ്റോറിയത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചദിന ക്യാമ്പ് സി.വി.എന്നിനെ നാടക ജീവിതത്തില്‍ വലിയ വഴിത്തിരിവായി. തിലകന്‍, സി. രാധാകൃഷ്ണന്‍, എന്‍. കൃഷ്ണപിള്ള, ഒ.എന്‍.വി കുറുപ്പ്, ടി.പി സുകുമാരന്‍, പി.ടി ഭാസ്‌ക്കര പണിക്കര്‍, എ.കെ നമ്പ്യാര്‍, വി.ടി അരവിന്ദാക്ഷ മേനോന്‍, കെ.പി ഉമ്മര്‍, ശങ്കരാടി, കെ.പി.എ.സി ഖാന്‍, പ്രേംജി, തൃപ്പൂണിത്തുറ മാധവ മേനോന്‍, കേശവന്‍ പോറ്റി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കെ.വി മണികണ്ഠന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, കേരളപുരം കലാം, അബ്രഹാം മാസ്റ്റര്‍, കെ.എസ് നമ്പൂതിരി, ടി.എം എബ്രഹാം, സി.കെ തോമസ്, കെടാമംഗലം സദാനന്ദന്‍, വര്‍ഗീസ് കാട്ടിപ്പറമ്പന്‍, ശ്രീ മൂലനഗരം വിജയന്‍, കലാമണ്ഡലം രാമു, എം.എസ് തൃപ്പൂണിത്തുറ, ടി.വി ഗോപിനാഥ്, എന്‍. സോമസുന്ദരന്‍, എന്‍.സി മമ്മൂട്ടി മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ ഒരു നിരയായിരുന്നു ക്യാംപിൽ പങ്കെടുത്തത്.

നാടകത്തില്‍ നിന്ന് ടെലിഫിലിമിലേക്കും, ഡോക്യുമെന്ററിയിലേക്കും, സിനിമയിലേക്കും സി.വി.എന്‍ കടന്നുചെന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എഴുപതോളം അമച്വര്‍ കലാസമിതികള്‍ക്ക് വേണ്ടി സി.വി.എന്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. 1988ല്‍ തളിപ്പറമ്പ് മാസ് ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച തായാട്ട് ശങ്കരന്‍ സ്മാരക അഖില കേരള നാടക മത്സരത്തില്‍ ടി. പവിത്രന്റെ 'ശിരസ്സുകള്‍' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം സി.വി.എന്നിന് ആയിരുന്നു. നാടകരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നിട്ടു കൂടി അവഗണനയായിരുന്നു സി.വിക്ക് നേരിടേണ്ടി വന്നത്.

1998ല്‍ തളിപ്പറമ്പില്‍ നടന്ന കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടകോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയില്‍ കണ്ണൂരിന്റെ നാടക പ്രവര്‍ത്തകരുടെ പേരുകളെല്ലാം പരാമര്‍ശിച്ചപ്പോള്‍ സി.വി.എന്‍ ഇരിണാവ് എന്ന പേര് അവിടെയൊന്നും ഇടംപിടിച്ചില്ല. ഉത്തര കേരള അമച്വര്‍ നാടകോത്സവം തളിപ്പറമ്പില്‍ സംഘടിപ്പിക്കപ്പെട്ടപ്പോഴും ഇദ്ദേഹം അവഗണിക്കപ്പെട്ടു. സംഗീത നാടക അക്കാദമിയും വേണ്ട രീതിയിൽ അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വടക്കെ മലബാറിലെ നാടകവേദിയിലെ നിറസാന്നിധ്യമായി അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന കലാസമ്പന്നമായ ജീവിതമാണ് സി.വി.എൻ ഇരിണാവിൻ്റെ വിയോഗത്തോടെ വിട പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+