സിപിഎമ്മിന്റെ ജാതി വിവേചനം; ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചെന്ന് ഓട്ടോ ഡ്രൈവർ ചിത്രലേഖ
കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് ഇസ്ലാം മതത്തിൽ ചേരാൻ ആലോചിക്കുന്നതായി കണ്ണൂരിലെ ദളിത് ഓട്ടോറിക്ഷാ ഡ്രൈവറായ ചിത്രലേഖ. സിപിഎം ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ ഇല്ലെന്നും ചിത്രലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയെന്നും ഇനി പിടിച്ച് നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിക്കുന്നതെന്നും ചിത്രലേഖ വ്യക്തമാക്കി.
ചിത്രലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സിപിഎം പാർട്ടിയുടെ ആക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്.
ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞു ആരും ഈ വഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സിപിഎംന് മുന്നിൽ ഇനിയും സൈര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎംനേ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗ്രഹം'.
Recommended Video