വഴി തർക്കം; കണ്ണൂരിൽ പട്ടികജാതിക്കാരന് പോലീസിന്റെ ക്രൂര മർദ്ദനം, പട്ടികജാതി കമ്മീഷന്റെ അനുകൂല ഉത്തരവുണ്ടായിട്ടും കണ്ണിച്ചോരയില്ലാതെ തല്ലി ചതച്ചു, പ്രതിഷേധം ശക്തമാകുന്നു!!
കണ്ണൂര്‍: വഴി പ്രശ്നവുമായി ബന്ധപ്പെട്ടു പട്ടികജാതി കമ്മീഷന്റെ അനുകൂല ഉത്തരവുണ്ടായിട്ടും പാപ്പിനിശ്ശേരിയിലെ പട്ടികജാതിക്കാരനെ അക്രമിച്ച സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യമായി ദളിത് സംഘടനകളും കുടുംബവും രംഗത്തെത്തി.
ബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ, 23ന് ശേഷം വൻ ട്വിസ്റ്റ്! മായാവതിയേയും ജഗനേയും നോട്ടം
മെയ് നാലിനാണ് പാപ്പിനിശ്ശേരിയിലെ കൊയിലേര്യന്‍ ബാബുവിനെയും കുടുംബത്തെയും പോലീസിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു പട്ടികജാതി, വര്‍ഗ്ഗ ഐക്യ വേദി, തുരുത്തി സമര സമിതി ഭാരവാഹികള്‍, ബാബുവിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കലക്ടറുടെ ഉത്തരവ് പ്രകാരം
ബാബുവും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയപ്പോഴാണ് വീടിനു മുന്നില്‍ പോലീസും പാപ്പിനിശ്ശേരി വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തില്‍ അതിര്‍ത്തി അളക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചോദ്യം ചെയ്തപ്പോള്‍ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇത് ചെയ്യുന്നതെന്നായിരുന്നു അറിയിച്ചത്.
ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു
എന്നാല്‍ അത്തരമൊരു അറിയിപ്പ് ലഭിച്ചില്ലെന്നും കലക്ടറുടെ ഉത്തരവ് കാണണമെന്നും പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലിസ് മറ്റുള്ളവരും തങ്ങളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി ബാബുവിന്റെ മകള്‍ ബ്രിജിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച എന്നെയും അമ്മയെയും സഹോദരങ്ങളെയും മര്‍ദ്ദിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഭീഷണി
അച്ഛനെയും സഹോദരങ്ങളെയും ജയിലിലടക്കുമെന്നു പൊലിസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയതായും മകള്‍ ആരോപിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ടു എ.ഡി.എമ്മിനെ സമീപിച്ചപ്പോള്‍ സ്ഥലമളക്കാനായി നിര്‍ദേശം നല്‍കിയിട്ടില്ലെന്നു തര്‍ക്കത്തിലിരിക്കുന്ന സ്ഥലത്തെ സ്റ്റാറ്റസ്കോ എന്താണെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് സമര്പ്പിക്കനാണു പറഞ്ഞതെന്നുമായിരുന്നു വിശദീകരണം.
പ്രക്ഷോഭ സമരം
ഇവിടെ പോലീസിനെ ഉപയോഗിക്കുവാന്‍ പറഞ്ഞിട്ടില്ലെന്നും എഡി.എം അറിയിച്ചിരുന്നു. തങ്ങളെ മര്‍ദ്ദിച്ചതിനു പിന്നില്‍ ഡിവൈഎസ്പി കൂട്ടുനിന്നതായി ദളിത് സംഘടനാനേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നീതി കിട്ടുന്നതു വരെ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്പില് പ്രക്ഷോഭ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ.നിഷില്‍ കുമാര്‍, ടി. പത്മനാഭന്, ബാലന് മാവിച്ചേരി, സന്തോഷ് പയ്യന്നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.