കണ്ണൂരിനെ നടുക്കി യുവാക്കളുടെ ദുരന്തം: പയ്യാവൂർ പുഴയിൽ കാണാതായ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി!!
തളിപ്പറമ്പ്: പയ്യാവൂർ നാടിനെ നടുക്കി യുവാക്കളുടെ ദുരന്തം. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യാവൂർപാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹങ്ങൾ ഏറെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനിടെ കണ്ടെത്തി. ഇരിക്കൂർ ബ്ലാത്തൂര്‍ പൈസായിയിലെ എടച്ചേരി താഴത്ത് ഗോപിയുടെ മകന് മനീഷ് (20), പൈസക്കരിയിലെ പാത്തിക്കുളങ്ങര സജി-റിമ്മി ദമ്പതികളുടെ മകന് അരുണ്‍ (19), വഞ്ചിയത്തെ പരേതനായ വലിയ വീട്ടില്‍ ചന്ദ്രൻ-ഓമന ദമ്പതികളുടെ മകന് സനൂപ് (19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
യുവതിയെ അപമാനിച്ച കേസ്: ഉണ്ണിമുകുന്ദന് വീണ്ടും തിരിച്ചടി, പുനപരിശോധനാ ഹർജി തള്ളി!!!
മനീഷിന്റെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിട്ടിയത്. അരുണ്‍ അലൂമിനിയം ഫാബ്രിക്കേറ്ററും സനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയും മനീഷ് ബൈക്ക് മെക്കാനിക്കുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാലിനാണ് സംഭവം. സുഹൃത്തായ പയ്യാവൂരിലെ പുത്തന്‍പുരയില്‍ അജിത്തിനോടൊപ്പമാണ് മൂവരും പുഴക്കരയിലെത്തിയത്. അജിത്ത് കരയ്ക്കിരുന്നെങ്കിലും മറ്റു മൂന്നു പേരും കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു.
പയ്യാവൂർ, ശ്രീകണ്ഠപുരം പോലീസും തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരത്തോടെ മറ്റു രണ്ടു പേരുടെ കൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു.
പുഴയുടെ ആഴക്കൂടുതല്‍ കാരണം ഫയര്‍ഫോഴ്സ് വെള്ളിയാഴ്ച്ച രാത്രി തിരച്ചില്‍ അവസാനിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അജിത്ത്നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കനത്ത മഴയും ഒഴുക്കും ആയതിനാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. നിരന്തരം അപകടങ്ങളുണ്ടാകുന്ന ഒരു പ്രദേശം കൂടിയാണിത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് 9 മണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും, രാത്രിയായതും മഴ കനത്തതും തിരച്ചില്‍ ദുഷ്‌കരമാക്കി. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ തിരച്ചില്‍ തുടര്‍ന്നതോടെയാണ് മനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പയ്യാവൂർ പൊലിസ്മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.