ഇനി കാത്തിരിക്കാനാവില്ല: തലശേരി - വളവുപാറ റോഡ് മെയ് 30നുള്ളിൽ തീർക്കാൻ ഉഗ്രശാസന
കണ്ണൂർ: കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി 20 20 മെയ് 30-നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കെഎസ്ടിപി പ്രൊജക്ടറ്റ് ഡയറക്ടര്‍ കരാര്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു.
തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു 7 പേർ രക്ഷപെട്ടു, 6 പേർ റിമാൻഡ് തടവുകാർ
രണ്ട് റിച്ചുകളായി നടക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താന്‍ ഇരിട്ടിയിലെത്തിയ പ്രൊജക്ടറ്റ് ഡയറക്ടര്‍ ഡോ. രാജമാണിക്യമാണ് 30-നുള്ളില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തലശ്ശേരി മുതല്‍ കള റോഡ് വരെയുള്ള ഒന്നാം റിച്ചും കള റോഡ് മുതല്‍ കൂട്ടുപുഴ വളവുപാറ വരെയുമുള്ള രണ്ട് റീച്ചുകളായാണ് പ്രവൃത്തി നടക്കുന്നത്.
ഇരിട്ടി, കൂട്ടൂപുഴ ഉള്‍പ്പെടെ ഏഴ് പാലങ്ങളുടേയും 52 കിലോമീറ്റര്‍ റോഡിന്റെയും നിര്‍മ്മാണം 2018 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. രണ്ടു തവണ കരാര്‍ കാലാവധി നീട്ടി നല്‍കിയിട്ടും നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പരാതി ഉയര്‍ന്നിരുന്നു. തലശ്ശേരി മുതല്‍ കള റോഡ് വരെയുള്ള പ്രവൃത്തിയിലെ കാലതാമസമാണ് പരാതിക്കിടയാക്കിയത്. ഇതോടൊപ്പം ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മ്മാണ പ്രതിസന്ധിയും നേരിട്ടു മനസിലാക്കുന്നതിനാണ് രാജമാണിക്യം എത്തിയത്.
സണ്ണി ജോസഫ് എംഎല്‍എ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പ്രൊജക്ടറ്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇരിട്ടി പാലം നിര്‍മ്മാണത്തിനായി പുഴയില്‍ മണ്ണിടുന്നതിനെതിരെ നിരവധിയായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രൊജക്ടറ്റ് ഡയറക്ടര്‍ അവശേഷിക്കുന്ന പ്രവ്യത്തി മെയ് 30-നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു. കരാര്‍ കമ്പനി റസിഡന്റ് എഞ്ചിനീയര്‍ പി എന്‍ ശശികുമാര്‍, കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയ, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെവി സതീശന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.