കണ്ണൂരിൽ പ്രസവ കിട്ടാതെ നവജാത ശിശു മരിച്ച സംഭവം: ഡോക്ടറെയും നേഴ്സിനെയും സ്ഥലം മാറ്റി
തലശേരി:
കേണപേക്ഷിച്ചിട്ടും ഡോക്ടര്‍ എത്തിയില്ല; പാനൂരില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു
സംഭവം അത്യന്തം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി നടപടിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ നാരായണ നായ്കിനു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഡോക്ടറെയും സ്റ്റാഫ് നഴ്‌സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പാനൂർ പോലീസ് സ്റ്റേഷനു പുറകിൽ താമസിക്കുന്ന ഹനീഫ-സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മാസം തികയാതെ വീട്ടില്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചത്. അടിയന്തര ശുശ്രൂഷ നല്‍കണമെന്ന് പാനൂര്‍ പിഎച്ച്സിയില്‍ എത്തി അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടറോ നഴ്‌സോ വീട്ടിലേക്ക് വന്നില്ലെന്ന് കുടുംബം പറയുന്നു.
എട്ട് മാസം ഗര്‍ഭിണിയായിരുന്ന സമീറയുടെ ആരോഗ്യനില വ്യാഴാഴ്ച്ച രാവിലെ പെട്ടെന്ന് വഷളായി വീട്ടില്‍ വച്ചുതന്നെ പ്രസവം നടന്നു. രക്തസ്രാവം നില്‍ക്കാത്തതിനാല്‍ അടിയന്തിര ശുശ്രൂഷ നല്‍കാനാവശ്യപ്പെട്ട് ഹനീഫ പാനൂര്‍ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്ക് ഓടിയെത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഉടന്‍ വീട്ടിലേക്ക് എത്തണമെന്നും അഭ്യര്‍ത്ഥിച്ചു. പലതവണ പറഞ്ഞിട്ടും കൊവിഡ് സാഹചര്യം ആയതിനാല്‍ വീട്ടിലെത്തി ശുശ്രൂഷ തരാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് സെന്ററിലെ ഡോക്ടറും നഴ്‌സും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പാനൂരിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്നും നഴ്‌സിനെകൊണ്ടുവന്ന് പൊക്കിള്‍കൊടി മുറിച്ചു. കുഞ്ഞിനെയും കൊണ്ട് പോലീസ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടിയന്തര ഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ പരാജയപ്പെട്ടതുകൊണ്ട് പാനൂര്‍ പി.എച്ച്.സിയിലെ ഡോക്ടറെയും സ്റ്റാഫ് നഴ്‌സിനേയും ആരോഗ്യവകുപ്പ് സ്ഥലം മാറ്റി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥ കാരണമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് മഹിളാ മോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പാനൂര്‍ പിഎച്ച്സിയിലേക്ക് മാര്‍ച്ച് നടത്തി.